എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ബിനീഷ് കോടിയേരിയുടെ ആവശ്യം കർണാടക ഹൈക്കോടതി തള്ളി. കേസ് എടുത്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിനീഷ് ഹൈക്കോടതിയടെ സമീപിച്ചത്. മയക്കുമരുന്ന് കേസിൽ ജാമ്യം ആവശ്യപ്പെട്ട് ബിനീഷ് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.
ബംഗളൂരു മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ടുള്ള പണം ഇടപാട് കേസിലാണ് ബിനീഷിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നത് . അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിറ്റി സിവിൽ കോടതിയിലെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ബിനീഷിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയായിരുന്നു. മൂന്നര മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ നേരത്തെ 2 തവണ ബിനീഷിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്തത്. 3 ലക്ഷം രൂപ അനൂപ് മുഹമ്മദിന് ഹോട്ടൽ ബിസിനസ് തുടങ്ങാൻ പണം നൽകിയെന്ന് ബിനീഷ് വിശദീകരണം നൽകിയിരുന്നു.
റിമാൻഡിൽ ഇരിക്കെയാണ് നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ ബിനീഷിനെ ബംഗളൂരു മയക്കു മരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്. ബിനീഷ് കസ്റ്റഡിയിലുള്ള പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാനായി എൻബിസിയുടെ ഓഫീസിലേക്ക് കൊണ്ടുപോയി. കേസിൽ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബിനീഷിന്റെ സുഹൃത്തായ അനൂപ് മുഹമ്മദാണ് കേസിലെ രണ്ടാം പ്രതി. അനൂപ് മുഹമ്മദിന്റെ മൊഴിയാണ് കേസിൽ ബിനീഷിന് കുരുക്കായത്. തന്റെ ഹോട്ടലിന് ബിനീഷ് ധനസഹായം നൽകിയെന്നായിരുന്നു അനൂപിന്റെ മൊഴി.