യുഡിഎഫിനുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് കെ മുരളീധരൻ എംഎൽഎ. വടകര മണ്ഡലത്തിലെ കാല്ലാമല ബ്ലോക്ക് പഞ്ചായത്തിലെ യുഡിഎഫ്- ആർഎംപി ധാരണ തകർന്നതാണ് മുരളീധരനെ ചൊടിപ്പിച്ചത്. കോൺഗ്രസ് നേതൃത്വത്തോട് പ്രതിഷേധിച്ചാണ് മുരളീധരൻ പ്രചാരണത്തിൽ നിന്ന് പിന്മാറിയത്. കല്ലാമല സീറ്റ് ആർഎംപിക്ക് വിട്ടുകൊടുക്കാൻ ജില്ലാ തലത്തിൽ രൂപീകരിച്ച സമിതി തീരുമാനിച്ചിരുന്നു. ഇതിന് വിരുദ്ധമായി വിമതനായി രംഗത്തു വന്ന കോൺഗ്രസ് പ്രവർത്തകന് കൈപ്പത്തി ചിഹ്നം അനുവദിച്ചതിലാണ് മുരളീധരന്റെ പ്രതിഷേധം.
വിമതനായി വന്നയാൾ പിന്നീട് ഔദ്യോഗിക സ്ഥാനാർത്ഥിയായത് അംഗീകരിക്കാനാവില്ലെന്ന് മരുളീധരൻ പറഞ്ഞു. സീറ്റ് ആർഎംപിക്ക് നൽകിയെന്ന് അറിയിക്കുകയും അതിന് കടക വിരുദ്ധമായ നടപടിയാണ് ഉണ്ടായത്. ജനങ്ങൾ യുഡിഎഫിനെ ജയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്, പക്ഷെ കോൺഗ്രസ് നേതൃത്വത്തിന് അതിന് അനുസരിച്ച് ഉയരാൻ സാധിക്കുന്നില്ലെന്ന് മുരളീധരൻ വിമർശിച്ചു. യുഡിഎഫ് സ്ഥാനാർത്ഥികൾ ആരൊക്കെയെന്ന് വ്യക്തത വരുത്തിയ ശേഷം മാത്രമെ ഇനി താൻ പ്രചാരണത്തിന് ഇറങ്ങുകയുള്ളുവെന്ന് മുരളീധരൻ പറഞ്ഞു. കോൺഗ്രസ് കല്ലാമല ഏറ്റെടുക്കുകയാണെങ്കില് ആർഎംപി കഴിഞ്ഞ തവണ ജയിച്ച മടപ്പള്ളി സീറ്റ് ഏറ്റെടുക്കരുതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.