പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഓർഡിനൻസ് ഇറക്കി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ഇത്രയും വേഗം മറ്റൊരു ഓർഡിനൻസിനും ചരമമടയേണ്ടിവന്നിട്ടില്ല. ഇന്നലെ മൂന്നരയ്ക്ക് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം അവതരിപ്പിക്കുകയായിരുന്നു.
'നിയമത്തിന്റെ കരടു തയാറാക്കി നൽകിയപ്പോൾ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്കു സംഭവിച്ച ചെറിയൊരു നോട്ടപ്പിശകു വിവാദങ്ങൾക്കു വഴിവച്ചു' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാന പൊലീസിന്റെ ഉപദേഷ്ടാവാണ് മുന്‍ ഡിജിപി രമൺ ശ്രീവാസ്തവ.
പൊലീസ് നിയമ ഭേദഗതിക്കെതിരെ പൊതുസമൂഹത്തിൽ നിന്നുള്ള എതിർപ്പ് പരിഗണിച്ചാണ് ഓർഡിനൻസ് പുനപരിശോധിക്കാൻ സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകുകയായിരുന്നു. പൊതു സമൂഹത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ഓർഡിൻസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്. ഓർഡിനൻസ് പിൻവലിക്കുന്നതായി മുഖ്യമന്ത്രി വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.