കെ റെയിൽ പദ്ധതി നിർത്തിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് നിരവധി ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്നുണ്ട്. ഇവ ദൂരീകരിക്കുന്നതിനായി അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണം. അതുവരെ പദ്ധതി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയം ഉപേക്ഷിച്ചതാണ്. ഈ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത് അഴിമതിക്കും റിയൽ എസ്റ്റേറ്റ് കുംഭകോണത്തിനും വേണ്ടിയാണെന്ന് സംശയമുണ്ട്. കെ ഫോൺ, ഇ മൊബിലിറ്റി, ബ്രൂവറി-ഡിസ്റ്റലറി, സ്പ്രിംഗ്ലർ, പമ്പാ മണൽ കടത്ത് തുടങ്ങിയ പദ്ധതികളുടമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളും ആരോപണങ്ങളും ഈ പദ്ധതിയെ കൂടുതൽ സംശയത്തിന്റെ നിഴലിൽ ആക്കുന്നുണ്ട്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിക ആഘാത പഠനങ്ങളോ പാരിസ്ഥിതിക ആഘാത പഠനങ്ങളോ നടത്തിയിട്ടുമില്ല.
കേന്ദ്രം അനുമതി നിഷേധിച്ചിട്ടും , ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടും, അതിനെയെല്ലാം കാറ്റില്‍ പറത്തി ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് തന്നെ റിയല്‍ എസ്റ്റേറ്റ് കുംഭകോണം ലക്ഷ്യമിട്ടാണെന്ന ആരോപണം ഇതിനകം ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഉടന്‍ സര്‍വ്വ കക്ഷിയോഗം വിളിച്ച് കെ റെയിലുമായി ബന്ധപ്പെട്ട ആശങ്കകളെല്ലാം പരിഹരിക്കണമെന്നും അതിന് ശേഷമേ ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളാവൂ എന്നും ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സുതാര്യവും, നിയമാനുസൃതമായ നപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ക്ക് യുഡിഎഫ് എതിരല്ല. എന്നാല്‍ അതിന്റെ മറവില്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങളെ ചെറുക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. പ്രത്യേകിച്ചും 20000 കുടുംബങ്ങളെ കുടിഒഴിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ. കൺസൾട്ടൻസികൾക്ക് പണംതട്ടാനും കൂടെയുള്ളവർക്ക് കമ്മിഷൻ ലഭിക്കാനും മാത്രം വികസനം എന്ന വ്യാജപേരിൽ നടക്കാത്ത പദ്ധതികൾ കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.