കൊവിഡ് ഇന്ത്യക്കാരുടെ ജീവിതശൈലി മാറ്റിമറിച്ചുവെന്ന് പഠനം. കൊവിഡ് ഭീതിയെത്തുടര്‍ന്ന് ഏപ്രില്‍-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യക്കാര്‍ കുപ്പിവെള്ളം, മാംസം, മത്സ്യം, ശീതളപാനീയങ്ങൾ, ഐസ്ക്രീം, സസ്യ എണ്ണകൾ എന്നിവയുടെ ഉപയോഗം കുറച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആശുപത്രികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട സാഹചര്യം ഉണ്ടായതിനാല്‍ ആളുകള്‍ കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ അളവും കുറഞ്ഞതായി പഠനം വ്യക്തമാക്കുന്നു.
കൊവിഡ് കാലഘട്ടത്തില്‍ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കൂടുതലായിരിക്കുമെന്ന വാദം തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് കെയര്‍ റേറ്റിംഗ്. ഉപയോഗം കുറഞ്ഞതോടെ ഇത്തരം ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും കുറഞ്ഞതായി റേറ്റിംഗ് വിശകലനം ചെയ്തു. കൊവിഡ് പകരുമെന്ന ഭയം ഹോട്ടൽ, ടൂറിസം, വ്യോമയാനം തുടങ്ങിയ വ്യവസായങ്ങളില്‍ വന്‍ ഇടിവുണ്ടാക്കിയെന്നും പഠനം സൂചിപ്പിക്കുന്നുണ്ട്. ഐസ്ക്രീം ഉത്പാദനം ഗണ്യമായി കുറയുകയും സോപ്പ് നിര്‍മാണം വലിയ തോതില്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രീസ് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍ വഴി കൊവിഡ് പടരുമെന്ന ഭീതിയാണ് മാംസത്തിന്റെ ഉപയോഗം കുറയാന്‍ കാരണമായതെന്ന് കെയര്‍ ചൂണ്ടിക്കാട്ടി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
വീട്ടിൽ നിന്നുള്ള ജോലിയും സാമൂഹിക ഒത്തുചേരലിനുള്ള നിയന്ത്രണങ്ങളും ചര്‍മ്മ സംരക്ഷണ ഉത്പന്നങ്ങളുടെയും മെയ്ക്കപ് വസ്തുക്കളുടെ ആവശ്യകതയും കുറച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. കേശ സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തില്‍ 15 ശതമാനം ഇടിവും ചര്‍മ്മ സംരക്ഷണ വസ്തുക്കളുടെ ഉപയോഗത്തില്‍ 56 ശതമാനം ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.