ചരക്ക് സേവന നികുതി വരുമാനത്തിലെ ഇടിവ് നികത്താനുള്ള കേന്ദ്രത്തിന്റെ വായ്പയെടുക്കൽ പദ്ധതിയോട് അനുകൂല സമീപനമെടുക്കാന്‍ ഒടുവില്‍ കേരളവും ബംഗാളും തീരുമാനിച്ചു. പരിമിതമായ വായ്പയെടുക്കൽ ഓപ്ഷനാണ് ഇരു സംസ്ഥാനങ്ങളും തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രം ഫണ്ട് കടമെടുത്ത് സംസ്ഥാനങ്ങൾക്ക് കൈമാറുകയും, എന്നാൽ കടം സംസ്ഥാനങ്ങളുടെ ബാലൻസ് ഷീറ്റുകളിൽ പ്രതിഫലിക്കുകയും ചെയ്യുമെന്നതാണ് നിലവിലുള്ള പദ്ധതി.
ആഡംബര വസ്തുക്കളായ പുകയില, കാറുകൾ, എയറേറ്റഡ് ഡ്രിങ്കുകൾ എന്നിവയിൽ നിന്ന് ഈടാക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തുകയില്‍ നിന്നും മേല്‍പ്പറഞ്ഞ കടം വീട്ടാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. കേരളത്തിന് 4,522 കോടി രൂപയും (കേരളത്തിന്റെ ജിഎസ്ഡിപിയുടെ 0.5 ശതമാനം), ബംഗാളിന് 6,787 കോടി രൂപയും (ബംഗാളിന്റെ ജിഎസ്ഡിപിയുടെ 0.5 ശതമാനം) അധിക വായ്പയെടുക്കാനുള്ള അനുമതിയും കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കേന്ദ്ര ഭരണ പ്രദേശങ്ങളായ ദില്ലി, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവയും കേന്ദ്രത്തിന്റെ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ട്. ഇതോടെ, പരിമിതമായ വായ്പയെടുക്കൽ പദ്ധതി അംഗീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം 25 ആയി. പഞ്ചാബ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് എന്നിവയാണ് ഇതുവരെ പദ്ധതി അംഗീകരിക്കാത്ത സംസ്ഥാനങ്ങള്‍. നഷ്ടം വന്ന 1.83 ലക്ഷം കോടി രൂപയും കേന്ദ്രം വായ്പയെടുക്കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്.