രാജ്യം ഔപചാരികമായി മാന്ദ്യത്തിലേക്കെന്നു റിപ്പോര്‍ട്ട്. രണ്ടാം സാമ്പത്തിക പാദത്തിലെ (ജൂലൈ– സെപ്റ്റംബർ) ജിഡിപി (മൊത്തം ആഭ്യന്തര ഉൽപാദനം) കണക്കുകൾ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ടു. തുടർച്ചയായി രണ്ടാം പാദത്തിലും സാമ്പത്തിക രംഗം തളർച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യൻ സമ്പദ്‌രംഗം ‘മാന്ദ്യം’ എന്ന അവസ്ഥയിലെത്തുമെന്നു റിസർവ് ബാങ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജിഡിപി തുടർച്ചയായി രണ്ട് മൂന്ന് മാസത്തേക്ക് കുറയുന്ന, അല്ലെങ്കിൽ ഉത്പാദനം കുത്തനെ ഇടിയുന്ന സാഹചര്യത്തെയാണ് 'മാന്ദ്യം' എന്ന് വിളിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഈ അവസ്ഥയിലെത്തുന്നത്. ഏപ്രിൽ–ജൂൺ, ജൂലൈ– സെപ്റ്റംബർ, ഒക്ടോബർ–ഡിസംബർ, ജനുവരി–മാർച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങൾ.
നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ അഭിമുഖീകരിക്കുന്നത് ഏറ്റവും കടുത്ത മാന്ദ്യമാണെന്ന് റേറ്റിങ് ഏജന്‍സിയ ക്രിസില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനം ചുരുങ്ങുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. അടുത്ത മൂന്ന് സാമ്പത്തിക വര്‍ഷവും കോവിഡിനു മുന്‍പുണ്ടായിരുന്ന വളര്‍ച്ചാ നിരക്കിലേക്ക് ഇന്ത്യ എത്താന്‍ സാധ്യതയില്ലെന്നാണ് പല ഏജന്‍സികളുടേയും നിഗമനം.