തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിനായുള്ള അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിക്കും. കൊവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ വോട്ടിനുള്ള പട്ടിക നാളെ മുതൽ തയാറാക്കി തുടങ്ങും. ഡിസംബർ 7 ന് വൈകിട്ട് 3 മണി വരെ പോസിറ്റീവ് ആവുകയോ നിരീക്ഷണത്തിൽ പ്രവേശിക്കുകയോ ചെയ്യുന്നവർക്കാകും സ്പെഷ്യൽ തപാൽ വോട്ട് സാധ്യമാവുക. പട്ടികയുടെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ വീടുകളിൽ തപാൽ ബാലറ്റ് എത്തിക്കും.
സര്‍ക്കാര്‍ അധികാരപ്പെടുത്തുന്ന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഓഫിസര്‍ കോവിഡ് രോഗികളുടേയും ക്വാറന്റീനില്‍ കഴിയുന്നവരുടേയും പട്ടിക തയാറാക്കും. വോട്ടെടുപ്പ് നടക്കുന്നതിന് പത്ത് ദിവസം മുമ്പ് മുതല്‍ തലേദിവസം മൂന്നുമണിവരെ രോഗികളാകുന്നവരും ക്വാറന്റീനില്‍ പ്രവേശിക്കുന്നവരും പട്ടികയില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് സ്പെഷല്‍ പോളിങ് ഒാഫിസറും അസിസ്റ്റന്റും ചേര്‍ന്ന്, താമസിക്കുന്നയിടങ്ങളില്‍ പോസ്റ്റല്‍ ബാലറ്റ് എത്തിച്ചു നല്‍കും.
ഡിസംബർ 8,10,14 തിയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. പോളിംഗ് സമയം രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറുമണി വരെയാണ്. ഡിസംബർ 8 നാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ഇടുക്കി ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക.
ഡിസംബർ 10 നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. കോട്ടയം എറണാകുളം തൃശ്ശൂർ പാലക്കാട് വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടം ഡിസംബർ 14 ന് നടക്കും. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർകോട് ജില്ലകളിലാണ് മൂന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 16 നാണ് വോട്ടെണ്ണൽ നടക്കുക.