ഡല്‍ഹി ചലോ കര്‍ഷക പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതില്‍ കടുത്ത പ്രതിഷേധവുമായി നടി വാമിഖ ഗബ്ബി. സംഭവത്തിന്റെ വീഡിയോയടക്കം ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ട് നടി രംഗത്തെത്തിയത്. ഹരിയാനയുടെ അതിര്‍ത്തിയില്‍ വച്ച് ഇന്നലെ രാത്രി പോലീസ് മാര്‍ച്ചിനെതിരെ ജല പീരങ്കി പ്രയോഗിച്ചിരുന്നു. ഇതിനെതിരെയാണ് താരം രംഗത്ത് എത്തിയത്.
ഉത്തർ പ്രദേശിൽ നിന്നും പഞ്ചാബിൽ നിന്നുമടക്കം ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഡൽഹിയിലേക്ക് പ്രതിഷേധത്തിനായി എത്താൻ ശ്രമിക്കുന്നത്. ‘മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടക്കാതെ കാത്തുസംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഒന്നു ഇരുന്ന് സംസാരിക്കാനാവില്ലേ? അവര്‍ പറയുന്നതൊന്ന് കേള്‍ക്കൂ ആദ്യം. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാല്‍ പിന്നെ പരസ്പരം സംസാരിക്കാന്‍ ഒന്നു ശ്രമിക്കൂ സുഹൃത്തേ’ എന്നാണ് വാമിഖ ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്.
ഡല്‍ഹിയിലേക്ക് കര്‍ഷക മാര്‍ച്ച് ആരംഭിച്ചതിനു തൊട്ടുപിന്നാലെ മാര്‍ച്ച് തടയാനുള്ള കൊണ്ടുപിടിച്ച ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 500 ഓളം കര്‍ഷക പ്രസ്ഥാനങ്ങളാണ് സംയുക്തമായി ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്.
സംസ്ഥാനങ്ങളില്‍ നിന്നുള്ള ഡല്‍ഹി അതിര്‍ത്തികള്‍ പോലിസ് ബാരിക്കേഡ് വെച്ച് അടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞ് കര്‍ഷകര്‍ മുന്നോട്ടുതന്നെ നീങ്ങി. ആയിരക്കണക്കിന് കര്‍ഷകരാണ് പലവഴി ഡല്‍ഹിയിലേക്ക് ട്രാക്ടറുകള്‍ ഓടിച്ചും കാല്‍നടയായും എത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹി - ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരെ തടയാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പോലിസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. ഇതോടെ പോലീസിനെക്കൊണ്ട് മാത്രം സമരക്കാരെ തടഞ്ഞു നിര്‍ത്താനാവില്ല എന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ ഇറക്കാനുള്ള തീരുമാനത്തിലാണ്.