ഹരിയാന: കർഷക സംഘടനകൾക്ക് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ചരിത്രമാണുള്ളതെന്ന് ഹരിയാന പോലീസ്. കര്‍ഷക സമരങ്ങളുടെ മേല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞത്. സംഘടനകള്‍ ക്രമസമാധാന പ്രതിസന്ധി സൃഷ്ടിക്കുകയും പൊതുസമാധാനത്തെ അസ്വസ്ഥമാക്കുകയും ചെയ്യാറുണ്ടെന്നാണ് പോലീസ് അവകാശപ്പെട്ടത്.
ഹരിയാന പ്രോഗ്രസീവ് ഫാർമേഴ്‌സ് യൂണിയനായ സബ്ക മംഗൽ ഹോ സമർപ്പിച്ച ഹർജിക്ക് മറുപടിയായാണ് ഹരിയാന ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ റിപ്പോർട്ട് സമർപ്പിച്ചത്. ഹരിയാനയിലെ പല ജില്ലകളിൽ നിന്നുമായി പോലീസ് പിടികൂടിയവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനയുടെ ഹേബിയസ് കോർപസ് ഹർജി. വിഷയത്തിൽ ഹൈക്കോടതി സംസ്ഥാന പോലീസിന് നോട്ടീസ് നൽകിയിരുന്നു.എന്നാല്‍, അപേക്ഷകൻ നൽകിയ പട്ടികയിൽ പരാമർശിച്ച ആറ് പേരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും പട്ടികയിൽ പരാമർശിച്ചിരിക്കുന്ന ആരെയും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും ഹരിയാന പോലീസ് വ്യക്തമാക്കി.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അപേക്ഷകൻ ഉൾപ്പെടെയുള്ള കർഷക സംഘടനകൾ അടുത്തിടെ നടത്തിയ പ്രതിഷേധ മാർച്ചിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നും, ചില പ്രക്ഷോഭകർ ഗുരുതരമായ ക്രമസമാധാന പ്രശ്‌നം സൃഷ്ടിച്ചുവെന്നുമാണ് പോലീസ് ഇതിനെതിരെ റിപ്പോർട്ട് ചെയ്തത്. കർഷക സംഘടനകൾ കുരുക്ഷേത്രയിൽ 25.10.2020ന് നടത്തിയ മറ്റൊരു പ്രക്ഷോഭത്തിൽ അക്രമികൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.