കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ തുടര്‍ച്ചയായി നാലാം ദിവസവും പ്രതിഷേധിച്ച് കര്‍ഷകര്‍. ഉത്തർപ്രദേശിൽ നിന്നുള്ള ഒരുകൂട്ടം കർഷകരാണ് ഗാസിപൂർ അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നത്. ഡൽഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്ന് മുതൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ഭാരതീയ കിസാൻ യൂണിയന്റെ ദേശീയ വക്താവ് രാകേഷ് ടിക്കൈറ്റ് മറ്റ് കർഷകർക്കൊപ്പം യുപി ഗേറ്റിൽ രണ്ട് ദിവസമായി പ്രതിഷേധത്തിനിരിക്കുകയാണ്. പോലീസ് സ്ഥാപിച്ച ബാരിക്കേഡിംഗ് തകർത്ത് ഞായറാഴ്ച കർഷകർ ഡല്‍ഹിയിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും കർശനമായ പോലീസ് ആക്രമണം കാരണം അവര്‍ക്ക് കടക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന്, പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകര്‍ മുദ്രാവാക്യം വിളിക്കുകയും ഈ പുതിയ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കർഷകരുടെ ദില്ലി ചലോ മാർച്ച് വലിയ സംഘർഷങ്ങൾക്കാണ് വഴിവെച്ചത്.
അതേസമയം, ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഗുവിലെ കര്‍ഷക പ്രക്ഷോഭത്തില്‍ വൈദ്യസഹായവുമായി ഡോക്ടര്‍മാരും സന്നദ്ധ സംഘടനകളും സജീവമാണ്. ഉത്തര്‍പ്രദേശ് മീററ്റില്‍ നിന്നെത്തിയ ഖല്‍സ ഹെല്‍പ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭകര്‍ക്കിടയില്‍ സാനിറ്റൈസര്‍, വൈറ്റമിന്‍ ഗുളികകള്‍ തുടങ്ങിയവ വിതരണം ചെയ്തു.ഡോക്ടര്‍മാര്‍ അടക്കമുള്ള പതിനെട്ട് അംഗ സംഘമാണ് വൈദ്യസഹായവുമായി രംഗത്തെത്തിയത്.