ശ്രീലങ്കൻ തീരത്തേക്ക് അടുക്കുന്ന ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി മാറും. വ്യാഴാഴ്ച കന്യാകുമാരി തീരം തോടുമെന്നാണ് കണക്കുകൂട്ടല്‍. തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 90 കിലോമീറ്റർ വരെയാകും. അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളം, തമിഴ്നാട്, ലക്ഷദ്വീപ് സർക്കാരുകളോട് നിർദേശിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് തെക്കന്‍ കേരളത്തില്‍ വെള്ളപ്പൊക്ക ഭീഷണിയെന്ന് കേന്ദ്ര ജല കമ്മീഷന്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്. പ്രധാന അണക്കെട്ടുകളില്‍ നിലവില്‍ സംഭരണ ശേഷിയുടെ 85 ശതമാനത്തില്‍ അധികം ജലമുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്താല്‍ അണക്കെട്ടുകള്‍ നിറയുമെന്നാണ് മുന്നറിയിപ്പ്. ഡാമുകളുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. തീർത്ഥാടന കാലം കണക്കിലെടുത്ത് പമ്പ, മണിമല, അച്ചൻകോവിൽ എന്നിവിടങ്ങളിലും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.
കേരള തീരത്ത് മത്സ്യ ബന്ധനത്തിന് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കടലിലുള്ളവര്‍ തീരത്തെത്താന്‍ നല്‍കിയിരുന്ന സമയം ഇന്നലെ രാത്രി അവസാനിച്ചു. നാവികസേനയുടേയും വ്യോമസേനയുടേയും സഹായം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.