തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രാധാന പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപ എം ശിവശങ്കരന്റെ കൈക്കൂലിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കരന്റെ ജാമ്യാപേക്ഷക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയുടെ നിർമാണ കരാർ ഏറ്റെടുത്ത യൂണിടാക് ബിൽഡേഴ്സ് കമ്മീഷനായി നൽകിയ പണമാണ് ഇതെന്നും ഇഡി അവകാശപ്പെട്ടു.
ഇക്കാര്യം വ്യക്തമാക്കി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സ്വപ്നക്ക് മൂന്ന് ലോക്കറുകളാണുള്ളത്. ഇത്രയും ലോക്കറുകൾ തുറക്കാനുള്ള വരുമാനം സ്വപ്നക്കില്ല, കള്ളപ്പണം സൂക്ഷിക്കാനായാണ് ലോക്കറുകൾ തുറന്നത്. സ്വർണക്കടത്തിൽ ശിവശങ്കർ മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗം ചെയ്തു. സ്വർണം അടങ്ങിയ ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നും ഇഡി കോടതിയെ ധരിപ്പിച്ചു.
കള്ളപ്പണക്കേസിൽ എൻഫോഴ്സ്മന്റ് റജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കരൻ സമർപ്പിച്ച ജാമ്യാപേക്ഷ ഉച്ചക്ക് ശേഷം പരിഗണിക്കും. നേരത്തെ ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. തനിക്കെതിരെ ഇഡി വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് കേസിൽ പ്രതിചേർത്തതെന്ന് ശിവശങ്കൻ ജാമ്യാപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.