കേന്ദ്രസർക്കാറിന്റെ വാക്ക് വിശ്വസിച്ച് ബുറാഡിയി സ്റ്റേഡിയത്തിലേക്ക് മാറിയവരെ അമിത് ഷാ വഞ്ചിച്ചെന്ന് ഒരു വിഭാഗം കർഷക സംഘടനകൾ. കഴിഞ്ഞ ദിവസം കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ചയിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ വി എം സിങ് മാധ്യമങ്ങളോട് പറഞ്ഞു. ' ബുറാഡിയിലേക്ക് മാറിയാല്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് യുപിയിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷകര്‍ ബുറാഡിയിലേക്ക് പോയി. പക്ഷേ, കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലേക്ക് ക്ഷണിച്ചില്ല- വി എം സിങ് പറഞ്ഞു. ബുറാഡിയിൽ നിന്ന് തങ്ങൾ തിരിച്ചു പോവുകയാണെന്നും ഇവിടെ തുടരുന്നതിൽ ഇനി അർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമലംഘകരുമായി മാത്രമേ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയുളളു, ഉത്തരാഖണ്ഡില്‍ നിന്നും ഉത്തർ പ്രദേശിൽ നിന്നുമുള്ള കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും സിംഗ് പറഞ്ഞു. കര്‍ഷകരുമായി ആദ്യഘട്ടം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. വ്യാഴാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കര്‍ഷകര്‍. ഡല്‍ഹിയില്‍ നടക്കുന്ന പ്രധിഷേധം ഏഴാം ദിവസം പിന്നിട്ടു. ഇന്നലെ കേന്ദ്രവുമായുളള ചര്‍ച്ച പരാജയപ്പെട്ടതോടെ ദില്ലി ചലോ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്കെത്തും.
അതേസമയം ഇന്നലെ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ ചായസല്‍ക്കാരം കര്‍ഷകസംഘടനാ നേതാക്കള്‍ നിരസിച്ചു. മന്ത്രി സിംഘുവിലേക്ക് വന്നാല്‍ അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്‌നങ്ങള്‍ തുറന്ന ചര്‍ച്ചയില്‍ സംസാരിക്കാമെന്നാണ് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞത്. ഇന്ന് നാലാംഘട്ട ചര്‍ച്ച നടക്കാനിരിക്കെ കൂടുതല്‍ കര്‍ഷകരെ ഇറക്കി ഡല്‍ഹിയുടെ മറ്റ് അതിര്‍ത്തികള്‍ ഉപരോധിക്കാനാണ് കര്‍ഷകരുടെ തീരുമാനം.