തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. ഇതോടെ തെക്കന്‍ കേരളം, തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെത്തുമ്പോള്‍ കാറ്റിന് വേഗത കുറയുമെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക. നിലവില്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലിക്കാറ്റുള്ളത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടുണ്ട്. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടൽക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. 2849 ക്യാമ്പുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍- വര്‍ക്കല തീരം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡാമുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.
അടിയന്തര സഹായത്തിന് 112 എന്ന എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടാം. എല്ലാ പൊലീസ് സ്റ്റേഷനുകളിലേയും പൊലീസ് ഉദ്യോഗസ്ഥരും ഓഫീസര്‍മാരും ഏതു സമയവും തയാറായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിമാര്‍ പ്രത്യേകം കണ്‍ട്രോള്‍ റൂം തുറക്കണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള സന്നദ്ധപ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും അടിയന്തിര സാഹചര്യങ്ങളില്‍ ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കാനും നടപടി സ്വീകരിക്കണം.