ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ അപമാനിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പ്രക്ഷോഭം നടത്തുന്ന കർഷകരിൽ ഖലിസ്ഥാൻ വിഘടനവാദികളുണ്ടെന്ന് ഖട്ടർ വാർത്താ സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. പ്രക്ഷോഭങ്ങളിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ സാന്നിധ്യം ബോധ്യപ്പെട്ടിട്ടുണ്ട്, ആവശ്യമെങ്കിൽ ഇതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഇവർ ഇന്ദിരാഗാന്ധിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആക്ഷേപകരമായ പ്രസ്താവനകൾ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേ സമയം കർഷക സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സമരം നടത്തുന്ന കർഷക സംഘടകളുമായി കേന്ദ്ര സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. നേരത്തെ നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു. അഞ്ചാം തവണയാണ് ചർച്ചകൾ നടക്കുന്നത്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപായിലാണ് കര്‍ഷകര്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കൂടുതല്‍ കര്‍ഷകര്‍ തലസ്ഥാനത്തേക്കെത്തും.
നേരത്തെ ഒത്തുതീര്‍പ്പു ചര്‍ച്ചക്കെത്തിയ കർഷക സംഘടനാ നേതാക്കൾ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ ചായസല്‍ക്കാരം നിരസിച്ചിരുന്നു. മന്ത്രി സിംഘുവിലേക്ക് വന്നാല്‍ അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്‌നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.