കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 82.55 രൂപ. ഡീസലിന് 76.37 രൂപ. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം.
കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യൻ ഓയിൽ കമ്പനികൾ നിർത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബർ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയർന്നു തുടങ്ങിയത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നിട്ടും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കോവിഡ് വാക്സിൻ ഫലപ്രദമാകുമെന്ന ശുഭസൂചന ക്രൂഡ് വിപണിയിൽ ഉണർവ് വരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന ക്രൂഡോയിൽ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ വില വീണ്ടും വർധിക്കാനാണ് സാധ്യത. മുന്‍ മാസത്തെ അപേക്ഷിച്ച് ഒരു ലിറ്റര്‍ പെട്രോളില്‍ 4.78 രൂപയുടെ മാര്‍ജിനാണ് എണ്ണവിതരണ കമ്പനികള്‍ക്ക് ലഭിക്കുന്നതെന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാചക വാതകത്തിനും കഴിഞ്ഞ ദിവസം 50 രൂപ കൂട്ടിയിരുന്നു. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയാകും. വാണിജ്യ സിലിണ്ടറിന് 55 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1293 രൂപയാകും.