സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ , എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് , ദേശീയ അന്വേഷണ ഏജൻസി തുടങ്ങി മുഴുവൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. കസ്റ്റഡി പീഡനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീം കോടതിയുടെ ഉത്തരവിട്ടത്. അറസ്റ്റുചെയ്യാനും ചോദ്യം ചെയ്യാനും അധികാരമുള്ള എല്ലാ ഏജൻസികളുടെ ഓഫീസുകളിൽ സിസിടിവികളും റെക്കോർഡിംഗ് ഉപകരണങ്ങളും സ്ഥാപിക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഉപകരണങ്ങൾ സ്ഥാപിക്കേണ്ട ഓഫീസുകളുടെ പരിധിയിൽ സിബിഐ, ഇഡി, എൻഐഎ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ഡിആർഐ എന്നിവയെ കൂടി സുപ്രീം കോടതി ഉൾപ്പെടത്തി.
ഈ ഏജൻസികളിൽ ഓഫീസുകളിൽ ചോദ്യം ചെയ്യൽ നടക്കുന്നതിനാൽ നിർബന്ധമായും സിസിടിവി സ്ഥാപിക്കേണ്ടതാണെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളെയും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിൽ കൊണ്ടുവരാൻ 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കാനും റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനും സ്വതന്ത്ര സമിതികൾ രൂപീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രവേശന, എക്സിറ്റ് പോയിന്റുകൾ, പോലീസ് സ്റ്റേഷന്റെ പ്രധാന ഗേറ്റ്, എല്ലാ ലോക്ക്-അപ്പുകൾ, റിസപ്ഷൻ ഏരിയ, ഉദ്യോഗസ്ഥരുടെ മുറികൾ, സ്റ്റേഷൻ ഹാൾ എന്നിവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ഓഫീസിന്റെ ചുമതലയുള്ള വ്യക്തിക്കായിരിക്കും സിസി ടിവിയുടെ പരിപാലന ചുമതല.