കേരളത്തിൽ ബുറേവി ചുഴലിക്കാറ്റിന്റെ ഭീഷണിയൊഴിഞ്ഞു. അതിതീവ്ര ന്യൂനമർദം വീണ്ടും ദുർബലമായതോടെ കേരളത്തിൽ സാധാരണ മഴ മാത്രമേ ഉണ്ടാകൂ. മാന്നാർ കടലിടുക്കിൽ എത്തിയ ബുറെവി ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് രാമനാഥപുരത്തിന് സമീപത്താണ് എത്തിയിരിക്കുന്നത്. കേരളത്തിനുള്ള എല്ലാ ചുഴലിക്കാറ്റ് മുന്നറിയിപ്പുകളും പിൻവലിച്ചു. ഒരു ജില്ലയിലും റെഡ്, ഓറഞ്ച് അലർട്ട് ഇല്ല.
കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം അതിതീവ്ര ന്യൂനമർദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുരബലമായി ഒരു ന്യൂനമർദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
എന്നിരുന്നാലും പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീം എപ്പോഴും ജാഗ്രതയായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.. തീരദേശ മേഖലകളിൽ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഒരുക്കണം. ഒറ്റപ്പെട്ട കനത്ത മഴക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് സാധ്യത. അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ശക്തമായ മഴ ഉണ്ടാവുക.
കൂടാതെ, ബുറേവിയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റും, മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും അതിന് ശേഷമുണ്ടാകുന്ന പകർച്ചവ്യാധികളും നേരിടുന്നതിനായാണ് ജാഗ്രതാ നിർദ്ദശം പുറപ്പെടുവിച്ചത്. എല്ലാ പ്രധാന ആശുപത്രികളും മെഡിക്കൽ കോളേജുകളും വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.