തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ഇന്നവസാനിക്കും. അഞ്ച് ജില്ലകളിലാണ് എട്ടാം തീയതി തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലേക്കാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ പതിവ് കലാശകൊട്ടുകള്‍ ഇത്തവണയും ഉണ്ടാവില്ല. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് എത്തിയതോടെ ആവനാഴിയിലെ അവസാന അസ്ത്രങ്ങളും പ്രചാരണ രംഗത്ത് ഉപയോഗിക്കുകയാണ് മുന്നണികള്‍.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് ജില്ലകളിലായി 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 395 തദ്ദേശസ്ഥാപനങ്ങളിലായി 6813 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പരസ്യപ്രചരണത്തിനുള്ള സമയപരിധി.
നാളെ വൈകിട്ട് മൂന്ന് മണിവരെ കോവിഡ് ബാധിക്കുന്നവര്‍ക്കും ക്വാറന്‍റൈന്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്. അതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പോളിങിന്‍റെ അന്ന് ആറ് മണിക്ക് ശേഷം പോളിംങ് ബൂത്തില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തണം.
അതേസമയം, വോട്ടു രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട വരണാധികാരിക്ക് കൈമാറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. ഡിസംബർ 16ന് രാവിലെ എട്ടിന് മുമ്പ് വരെ ലഭിക്കുന്ന തപാൽ ബാലറ്റുകളാണ് വോട്ടെണ്ണലിന് പരിഗണിക്കുക. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള സാധാരണ പോസ്റ്റൽ ബാലറ്റിനും കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉള്ളവർക്കും അനുവദിച്ചിട്ടുള്ള സ്‌പെഷ്യൽ ബാലറ്റിനും ഇത് ബാധകമാണ്. വോട്ടർമാർക്ക് ബാലറ്റും സാക്ഷ്യപത്രവും നിശ്ചിത കവറുകളിലാക്കി അതാത് വരണാധികാരികൾക്ക് അയക്കുകയോ നേരിട്ട് നൽകുകയോ ചെയ്യാം.