സോഷ്യൽ മീഡിയയിലെ ചർച്ചകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ. അപൂർവമായ അപൂർവ കേസുകളിൽ മാത്രമാണ് സുപ്രീം കോടതി സാധാരണ ഇടപെടാറുള്ളത്. ആരോഗ്യകരമായ ജനാധിപത്യത്തിന് സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകളും അനിവാര്യമാണ്. അമിതമായി അതിരു കടക്കുന്ന സമയങ്ങളിലല്ലാതെ സുപ്രീം കോടതി ഇടപെടാറില്ല' - എൻഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
അടുത്തിടെ സുപ്രീംകോടതിയുടെ പല വിധികളും ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് എജിയുടെ പ്രതികരണം. 'ഈ സ്വാതന്ത്ര്യം അനിവാര്യമാണ്. കുറയ്ക്കുന്നതിന് സർക്കാറിന്‍റെ ഭാഗത്തുനിന്നും ഒരു നീക്കവും ഉണ്ടാവരുത്. തുറന്ന ജനാധിപത്യവും തുറന്ന ചർച്ചകളുമാണ് നമ്മുടെ നിലനില്‍പ്പിന്‍റെ ആധാരം' അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സുപ്രീംകോടതിയെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളുടെ പേരില്‍ കോടതിയെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കണമെന്ന ആവശ്യവുമായി പലരും അറ്റോർണി ജനറലിനെ സമീപിച്ചിരുന്നു. കോമേഡിയനും ആക്ടിവിസ്റ്റുമായ കുനാൽ കമ്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പലര്‍ക്കും അദ്ദേഹം അനുവാദം നല്‍കുകയും ചെയ്തിരുന്നു. കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി അടുത്തിടെ കണ്ടെത്തിയിരുന്നു.