കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിൽ ബന്ദുണ്ടാകില്ലെന്നും കരിദിനമായി ആചരിക്കുമെന്നും സംഘടനകൾ അറിയിച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ തടസപ്പെടുത്തില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി. കര്‍ഷക സമരം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് 18 ഓളം രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ ഭാരത് ബന്ദ് പുരോഗമിക്കുന്നത്.
20 ലധികം പ്രതിപക്ഷ പാർട്ടികളുടേയും വിവിധ സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ദില്ലിയുടെ അതിർത്തികൾ വളയും. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിൽ 3 മണി വരെ കർഷകർ റോഡ് ഉപരോധിക്കും. തെലങ്കാനയിൽ 10 മുതൽ 12 വരെ വഴി തടയും. ഡൽഹിയിൽ 11 മണി മുതൽ 3 മണി വരെയാണ് റോഡുകൾ ഉപരോധിക്കുന്നത്. എന്നാല്‍ വാഹനങ്ങള്‍ തടയുകയോ, നിര്‍ബന്ധമായും കടകള്‍ അടുപ്പിക്കുകയോ ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കിട്ടുണ്ട്.
നാളെയാണ് കേന്ദ്ര സര്‍ക്കാറുമായി കർഷക സംഘടനകൾ നാലാംവട്ട ചര്‍ച്ച നടത്തുന്നത്. കാര്‍ഷിക നിയമത്തിലെ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുന്നതില്‍ കുറഞ്ഞ ഓരൊത്തുതീര്‍പ്പിനും തയാറല്ലെന്നാണ് കര്‍ഷക സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടത്.