ഡല്‍ഹി: മോദി സർക്കാറിന് ജനാധിപത്യത്തിന്റെ അർത്ഥം മനസിലാകുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. രാജ്യത്തെ കർഷകരുടെ ശബ്ദം ബിജെപി സർക്കാറിന് കേൾക്കാനാകുന്നില്ലെന്നും ബൃന്ദ ആരോപിച്ചു. കർഷകർക്ക് ആവശ്യമില്ലാത്ത നിയമ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാറിന് എന്ത് അധികാരമാണുള്ളതെന്നും അവർ ചോദിച്ചു. കാർഷിക ഇടപാടുകൾ ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കാർഷകി നിയമഭേദഗതി വൻകിട കോർപ്പറേറ്റുകൾക്കായാണ് നടപ്പാക്കിയത്. കാർഷിക ഉത്പന്നങ്ങളുടെ തറവില താഴ്ത്താനാണ് സർക്കാർ ശ്രമം.കർഷകരെ തകർക്കാനുള്ള ഭേദഗതിയാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്. ബിജെപി അതിന്റെ യാഥാർത്ഥ മുഖമാണ് ഇപ്പോൾ കാണിച്ചു കൊണ്ടിരിക്കുന്നത്. കേവലം പ്രതിപക്ഷ പാർട്ടികളൾ മാത്രമല്ല ഇപ്പോൾ സമര മുഖത്തുള്ളത്. രാജ്യത്തെ മൊത്തം ജനങ്ങളും കർഷകർക്കൊപ്പം സമരമുഖത്താണ്. കർഷകരെ ഈ തരത്തിൽ അടിച്ചമർത്തിയാൽ രാജ്യത്തിന്റെ ഭാവി എന്താകുമെന്ന് ജനങ്ങൾക്ക് അറിയാമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കാർഷിക നിയമങ്ങൾക്കെതിരെ നവംബർ 26 മുതൽ ദേശീയ തലസ്ഥാനത്തിന്റെ വിവിധ അതിർത്തികളിൽ കർഷക പ്രതിഷേധം തുടരുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമയി ബന്ദ് ആചരിക്കുകയാണ്. ബന്ദിൽ പങ്കെടുത്ത പ്രതിപക്ഷ പാർട്ടി നേതാക്കളെ വ്യാപകമായി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇടത് നേതാക്കളായ കെകെ രാഗേഷ് എംപി, കൃഷ്ണ പ്രസാദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിലാസ് പൂരിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയെ പൊലീസ് വീട്ടുതടങ്കലിലാക്കി. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കൾ ഇന്ന് വൈകീട്ട് രാഷ്ട്രപതിയെ കാണും.