കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ഇന്ന് വൈകിട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. രാഷ്ട്രപതിയെ കാണുന്നതിന് മുമ്പ് പ്രതിപക്ഷ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തി യോജിച്ച നിലപാടിലെത്തുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കള്‍ക്കാണ് രാഷ്ട്രപതി ഭവന്‍ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജ, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി.ആര്‍. ബാലു, എന്‍സിപി നേതാവ് ശരദ്പവാര്‍ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. പുതിയ നിയമം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുമെന്നും പുതിയ കാര്‍ഷിക നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമായാണ് പാര്‍ലമെന്റില്‍ പാസാക്കിയതെന്നും പ്രതിപക്ഷം രാഷ്ട്രപതിക്ക് മുന്നില്‍ വ്യക്തമാക്കും.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, കർഷകർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഇന്നലെ നടത്തിയ ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ അമിത് ഷാ ഉറച്ചുനിന്നപ്പോള്‍, നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടന നേതാക്കളും അറിയിച്ചു. അതോടെ ഇന്ന് കേന്ദ്ര സര്‍ക്കാറുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും പിന്മാറുകയാണെന്നും സംഘടനകള്‍ വ്യക്തമാക്കി.