കർഷക സമരം ശക്തമാക്കാൻ കർഷക സംഘടനകൾ. പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതാക്കൾ രാഷ്ട്രപതിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് സമരം ശക്തമാക്കാൻ തീരുമാനിച്ചത്. കർഷക സംഘടനാ നേതാക്കൾ യോഗം ചേർന്നാണ് സമര പരിപാടികൾ തീരുമാനിച്ചത്.
ഇന്ന് മുതൽ കർഷക പ്രക്ഷോഭം രാജ്യവ്യാപകമാക്കും. പ്രക്ഷോഭത്തിന്റെ ഭാഗമായി കോർപ്പറേറ്റ് കമ്പനികളുടെ ഉത്പ്പന്നങ്ങൾ ബഹിഷ്കരിക്കും. ജിയോ, റിലയൻസ്, അദാനി കമ്പനികളെയാണ് ബഹിഷ്കരിക്കുക. ജിയോ മൊബൈൽ സിം കാർഡുള്ളവർ പുതിയ കണക്ഷൻ എടക്കും.
മറ്റന്നാൾ രാജ്യവ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ റാലികൾ നടത്തും. ഡൽഹി- ജയ്പൂർ, ഡൽഹി ആഗ്ര ദേശീയ പാതകൾ ഉപരോധിക്കും. രാജ്യവ്യാപകമായി ദേശീയപാതകളിലെ ടോൾ പിരിവ് തടയും. ഈ മാസം 14 ന് ബിജെപി ഓഫീസുകൾ കർഷകർ ഉപരോധിക്കും. ബിജെപി ജനപ്രതിനിധികളെ ബഹിഷ്കരിക്കാനും കർഷകർ തീരുമാനച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
3 കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നേരത്തെ തന്നെ കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ മുന്നോട്ട് വെച്ച ഒത്തുതീർപ്പു ഫോർമുലകൾ കർഷകർ തള്ളി. സമരം രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായി എല്ലാ കർഷകരോടും തലസ്ഥാനത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.