ഇദാഹോ-ആൻ ഫ്രാങ്കിന്റെ അമേരിക്കയിലെ വെങ്കല ശിൽപത്തിൽ നാസികളുടെ സ്വസ്തിക് ചിഹ്നം അജ്ഞാതർ പതിപ്പിച്ചു. ജർമനിയിലെ നാസി ഭരണകൂട ഭീകരതക്ക് ഇരായായി ജീവൻ നഷ്ടപ്പെട്ട പെൺകുട്ടിയാണ് ആൻഫ്രാങ്ക്. വാസ്മുത്ത് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് മ്യൂസിയത്തിലെ ആൻ ഫ്രാങ്കിന്റെ വെങ്കല ശിൽപത്തിന് മുകളിലാണ് സ്വസ്തിക് സ്റ്റിക്കർ പതിച്ചത്. ഡയറി കൈയ്യിൽ പിടിച്ച് കോൺസെൻട്രേഷൻ ക്യാമ്പിന്റെ ജനലിന് പുറത്തേക്ക് നോക്കുന്ന ആൻ ഫ്രാങ്കിന്റെ പൂർണകായ പ്രതിമായാണ് ഇവിടെയുള്ളത്. ഡയറിയുടെ മുകളിലും സ്വസ്തിക് ചിഹ്നം പതിച്ച് വികലമാക്കാൻ ശ്രമം നടന്നു. മെമ്മോറിയലിൽ വ്യാപകമായി ഇത്തരം സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലായിടത്തുമണ്ട് എന്നും സ്റ്റിക്കറിൽ എഴുതിയിട്ടുണ്ട്.
ആക്രമണത്തെ വാസ്മുത്ത് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ശക്തിയായി അപലപിച്ചു. നഗ്നമായ വിദ്വേഷ പ്രകടനമാണ് നടപടിയെന്ന് വാസ്മുത്ത് സെന്റർ അധികൃതർ അഭിപ്രായപ്പെട്ടു. മ്യൂസിയത്തിന്റെ സുരക്ഷ ശക്തമാക്കുമെന്നും അവർ അറിയിച്ചു. ശിൽപത്തിന് മറ്റ് കേടുപാടുകൾ സംഭവിച്ചിട്ടില്ല. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മെമ്മോറിയൽ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രണ്ടാ ലോകമഹാ യുദ്ധകാലത്ത് 1944 നാസി പോലീസിന്റെ പിടിയിലായ ആനും കുടുംബവും കോൺസൻട്രേഷൻ ക്യാമ്പിൽ തടവിലായി. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽ കഴിയുമ്പോൾ ആൻ ഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതർ അനുഭവിക്കേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള വിവരണങ്ങളായിരുന്നു കുറിപ്പുകൾ. 1945 ൽ 16 ആം വയസിൽ നാസി തടവറയിൽ ആൻഫ്രാങ്ക് മരിച്ചു. 1947 ലാണ് ആൻഫ്രാങ്കിന്റെ കുറിപ്പുകൾ ദ ഡയറി ഓഫ് യങ് ഗേൾ എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പോരാട്ടങ്ങളുടെ പ്രതീകമാണ് ആൻ ഫ്രാങ്ക്.