LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജെപി നദ്ദക്കെതിരായ അക്രമണം: ബംഗാളും കേന്ദ്രവും നേര്‍ക്കുനേര്‍

ഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹന വ്യൂഹത്തിന് നേരെയുണ്ടായ അക്രമത്തില്‍ വിശദീകരണം നല്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ച യോഗത്തില്‍ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി, സംസ്ഥാന ഡി ജി പി എന്നിവര്‍ പങ്കെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. എന്‍ഡിടിവി യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ഈ മാസം 13 (തിങ്കളാഴ്ച) നാണ് യോഗം. 

ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവര്‍ ഹാജരായി സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്‍കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളുടെ വാഹനങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമ ശ്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര അഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതാണിപ്പോള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തള്ളിയിരിക്കുന്നത്.

ദയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നടന്ന അക്രമ സംഭവത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ടെന്നും ഏഴുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. ബിജെപി സംഭവത്തിന്റെ പേരില്‍ ഗൂഡാലോചന നടത്തുകയാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് ഇപ്പോഴത്തെതെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. എന്നാല്‍ സംഭവത്തിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഭവങ്ങളുമായി ബന്ധപ്പെട്ട് ഈ മാസം 19 ന് പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പരിപാടിയിട്ടിട്ടുണ്ട്. ബിജെപി നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസ്സാണ് എന്നാണ് ബിജെപി സംസ്ഥാന ഘടകത്തിന്റെ ആരോപണം.

പശ്ചിമ ബംഗാളിലെ ക്രമ സമാധാന വഷളായെന്നും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം പ്രകാരം, ക്രമസമാധാന നില വഷളായെന്ന് കാണിച്ച് നേരത്തെ സംസ്ഥാന ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ കേന്ദ്രത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവര്‍ ഹാജരായി സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്. ഇത് നിരസിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടപടി കേന്ദ്രവുമായുള്ള തുറന്ന ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരിക്കുകയാണ്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ എല്ലാ നടപടിക്രമങ്ങളും കൈകൊണ്ടിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതായാണ് വിവരം. 


Contact the author

National Desk