സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 'ഇതുപോലൊരു തിരഞ്ഞെടുപ്പ് കേരളത്തില്‍ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങള്‍ക്കെതിരെ നീങ്ങുകയാണ്. അതിനാവശ്യമായ എല്ലാ ഒത്താശകള്‍ കേന്ദ്ര ഏജന്‍സികളും ചെയ്തുകൊടുക്കുകയുമാണ് ഈ തിരഞ്ഞെടുപ്പില്‍. അവര്‍ക്ക് ജനം കൊടുക്കുന്ന മറുപടി 16ാം തീയതി മനസ്സിലാകും' - മുഖ്യമന്ത്രി പറഞ്ഞു.
'യുഡിഎഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരും. മുസ്ലീം ബഹുജനങ്ങളുടെ പ്രഖ്യാപിതമായ സംഘടനകള്‍ ദീര്‍ഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. നാലു വോട്ടിനു വേണ്ടി അവരുമായി കൂടുന്ന അല്‍പത്തമാണ് ലീഗും കോണ്‍ഗ്രസ്സും കാണിച്ചത്. അതില്‍ വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങള്‍ കാണിക്കുന്നത്. ലീഗിന്റെ കരുത്തരായ നേതാക്കള്‍ വരെ അത് പ്രകടിപ്പിച്ചതാണ്' എന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മോക് പോളിംഗ് നടത്തിയതിനു ശേഷം രാവിലെ 7 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രകൃയ പൂര്‍ത്തിയാകും. 16ാം തീയതിയാണ് വോട്ടെണ്ണല്‍.