രാജ്യത്ത് പാചകവാതക വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് കൂട്ടിയത്. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾക്കും വില കൂടി. 27 രൂപ കൂടിയതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1319 രൂപയായി. അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണ് പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
കൊവിഡ് ഭീതിക്കിടയിലും പാചക വാതക വില വർധിപ്പിച്ച് കേന്ദ്രസർക്കാർ നടത്തുന്ന ഇരുട്ടടി ജനജീവിതം കൂടുതൽ ദുസ്സഹമാക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. തുടർച്ചയായി ഇന്ധനവിലയും കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഈ മാസം ഇതു രണ്ടാം തവണയാണ് പാചക വാതക വില കൂട്ടുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
കൊവിഡ് ആശങ്കയ്‌ക്കിടയിലും അവശ്യസാധനങ്ങൾ എത്തിച്ച് വിലവർധന പിടിച്ചു നിർത്താൻ സംസ്ഥാനസർക്കാർ ശ്രമിച്ചുവരികയാണ്. തമിഴ്നാട്ടിലും കർണാടകയിലും വിളവെടുപ്പുകാലം തുടങ്ങിയതോടെ പച്ചക്കറിയുടെ വില കുറഞ്ഞിട്ടുണ്ട്. 100 കടന്ന സവാളവില 50 രൂപയിലെത്തി. മറ്റ് പച്ചക്കറികളുടെ വിലയും താഴോട്ടാണ്. ഈ സാഹചര്യത്തിൽ ഇന്ധനവില വർധിക്കുമ്പോൾ വിലക്കുറവിന്റെ ഗുണം സാധാരണക്കാരന് ലഭിക്കില്ല. ആവശ്യസാധനങ്ങൾക്ക് പുറമെ തുണി, ആഡംബരവസ്തുക്കൾ എന്നിവയുടെ വിലയും വർധിക്കും.