ഇറാനിയന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന സംവിധായകന്‍ മുഹമ്മദ് റസൂലോഫിന് ലോകപ്രശസ്തമായ ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം. വധശിക്ഷയാണ് ചിത്രത്തിന്‍റെ പ്രമേയം. 2017 മുതല്‍ സംവിധാനം ചെയ്യുന്നതിൽ നിന്നും ഇറാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതീവ രഹസ്യമായി ചിത്രീകരിച്ച 'തിന്മയൊന്നുമില്ല' (There Is No Evil) എന്ന ചിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്.
റസൂലോഫ് സംവിധാനം ചെയ്ത ആറു ചിത്രങ്ങളും ഇറാനിയൻ സമൂഹത്തിലെ അഴിമതിയുടെയും നീതികേടിന്റെയും കഥകളാണ് പറയുന്നത്. അതുകൊണ്ടുതന്നെ രാജ്യസുരക്ഷയെ അപകടപ്പെടുത്തുവെന്ന കുറ്റം ചാര്‍ത്തി രാജ്യംവിട്ടുപോകുന്നതില്‍ നിന്നും അദ്ദേഹത്തെ ഭരണകൂടം വിലക്കിയിരിക്കുകയാണ്. അദ്ദേഹത്തിനു പകരമായി നിര്‍മ്മാതാവ് ഫര്‍സാദ് പാക് ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 'ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി സ്വജീവന്‍ തന്നെ പണയംവച്ച അഭിനേതാക്കള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും നന്ദി'- പുരസ്കാരം സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
'ഒന്നുകിൽ നിങ്ങൾ അടിച്ചമർത്തപ്പെടും, അല്ലെങ്കിൽ നിലനിൽപ്പിനുവേണ്ടി നിങ്ങളും മർദകർക്കൊപ്പം ചേരണം എന്ന' നിലപാട് എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന സംവിധായകനാണ് മുഹമ്മദ് റസൂലോഫ്. ‘നമുക്ക് വേണമെങ്കില്‍ നമ്മുടെ ഉത്തരവാദിത്വങ്ങളെല്ലാം മാറ്റിവെച്ച് എല്ലാം സര്‍ക്കാരിനെ ഏല്‍പ്പിച്ച് മിണ്ടാതിരിക്കാം. പക്ഷെ, രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് അതല്ല’ എന്നാണ് പുരസ്കാര നേട്ടത്തെ കുറിച്ച് മൊബൈല്‍ഫോണ്‍ വഴി വാര്‍ത്താ സമ്മേളനം നടത്തിയ അദ്ദേഹം പറഞ്ഞത്. എലിസ ഹിറ്റ്മാന്റെ ‘Never Rarely Sometimes Always’ എന്ന ചിത്രത്തിനാണ് സില്‍വര്‍ ബിയര്‍ ജൂറി പുരസ്കാരം ലഭിച്ചത്.