ബ്രിട്ടനിലെ രാജകുടുംബത്തിലെ അംഗങ്ങളായ ഹാരി രാജകുമാരനും ഭാര്യ മേഗനും എല്ലാ രാജകീയ പദവികളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. അവര്‍ ഇനിമുതല്‍ രാജ്ഞിയെ പ്രതിനിധീകരിക്കില്ല. പൊതുഖജനാവില്‍ നിന്നുള്ള പണവും ഇനിമുതല്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. സാമ്പത്തിക സ്വയംപര്യാപ്തതയ്ക്കായി രാജകുടുംബത്തിലെ അംഗത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം ഹാരി രാജകുമാരന്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇരുവര്‍ക്കും താമസിക്കാനായി ഫ്രോഗ്‌മോർ കോട്ടേജ് പുതുക്കിപ്പണിയുന്നതിനായി 2.4 മില്യൺ ഡോളർ ഖജാനാവില്‍നിന്നും ചിലവഴിച്ചിരുന്നു. ആ പണം തിരികെ നല്‍കാന്‍ ഹാരി സമ്മതമറിയിച്ചിട്ടുണ്ട്.
രാജ്യത്തിനകത്തും പുറത്തും ഹാരിയും മേഗനും ഇത്രകാലം നടത്തിയ എല്ലാ സേവനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം രാജ്ഞി രംഗത്തെത്തിയിരുന്നു. പദവികളെല്ലാം നഷ്ടപ്പെടുമെങ്കിലും ഹാരി രാജകുമാരനായി തുടരും. ഭാവിയില്‍ എപ്പോഴെങ്കിലും രാജകീയ ചുമതലകളിലേക്ക് മടങ്ങി വരാന്‍ തോന്നിയാല്‍ അതിനും തടസ്സമുണ്ടാകില്ല.
ഇനിയുള്ള കാലം അമേരിക്കയിലും യുകെയിലുമായി ജീവിതം തുടരുമെന്നും രാജ്ഞിയോടും കോമണ്‍വെല്‍ത്തിനോടുമുള്ള കടപ്പാട് നിലനിര്‍ത്താന്‍ ഏതാനും ചില രാജകീയ ചുമതലകള്‍ മാത്രം തുടര്‍ന്നു വഹിക്കുമെന്നുമാണു ഹാരി രാജകുമാരന്‍ പറഞ്ഞത്. രാജകുടുംബത്തിനുള്ളില്‍ ഭിന്നതയും അസ്വസ്ഥതകളും പുകയുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഹാരിയും മേഗനും രാജകീയ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തീരുമാനിച്ചു എന്ന പ്രഖ്യാപനം വന്നത്.