കശ്മീർ വിഷയം യു.എൻ രക്ഷാസമിതിയിൽ ഉന്നയിക്കാൻ പാകിസ്താൻ നടത്തിയ ശ്രമം വീണ്ടും പരാജയപ്പെട്ടു. ചൈനയുടെ പിന്തുണയോടെയായിരുന്നു ശ്രമം. രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും അതിനെ എതിര്‍ക്കുകയായിരുന്നു. കശ്മീർ വിഷയം ചർച്ച ചെയ്യാനുള്ള വേദി ഇതല്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളും നിലപാടെടുത്തത്. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ക്ലോസ്ഡ് ഡോർ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ചൈന അഭ്യർഥന നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പാകിസ്താന്‍റെ നീക്കത്തെ ഇന്ത്യ വിമർശിച്ചു. ഭീകരവാദം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടപടിയെടുത്ത് ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യ നിർദേശിച്ചു. ഇത്തരം വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്നും ഇന്ത്യയുടെ പ്രതിനിധി സയീദ് അക്ബറുദ്ദീൻ പറഞ്ഞു. കശ്മീർ വിഷയം ആഭ്യന്തര പ്രശ്നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യൂറോപ്പിൽ നിന്നുള്ള പ്രതിനിധി വ്യക്തമാക്കി.
എല്ലാക്കാലവും പാകിസ്താന്‍റെ സുഹൃദ് രാജ്യമായി നിലകൊള്ളുന്ന ചൈന, ജമ്മു കശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ചിരുന്നു. തുടക്കംമുതല്‍ യു.എന്നില്‍ ചര്‍ച്ച ചെയ്യാന്‍ മുന്നിട്ടിറങ്ങിയതും ചൈനയാണ്. കഴിഞ്ഞ ആഗസ്റ്റ് 16-ന് ചേർന്ന രക്ഷാസമിതിയിൽ കശ്മീർ സംബന്ധിച്ച് ചൈന അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. കശ്മീരിലേത് ഇന്ത്യ-പാക് തർക്കമാണെന്നും മൂന്നാമത് കക്ഷി ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.