ഇന്ത്യയിലെ പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി ഡോക്ടർ മഹാതീർ മുഹമ്മദ് വ്യക്തമാക്കി. മലേഷ്യക്ക് സാമ്പത്തിക നഷ്ടം ഉണ്ടായാൽ പോലും സത്യം പറയാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറത്തു. അഭിപ്രായം പറഞ്ഞതിന്‍റെ പേരിൽ ഇന്ത്യ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനെ ഭയക്കുന്നില്ല. ഉപരോധത്തിന്‍റെ ഭാഗമായി മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി ഇന്ത്യ നിയന്ത്രിച്ച സാഹചര്യത്തിൽ മറ്റുവഴികൾ തേടുമെന്നും ഡോ.മഹാതീർ മുഹമ്മദ് പറഞ്ഞു.
പൗരത്വ ഭേദഗതിഗതി നിയമം നടപ്പിലാക്കിയത് മൂലം ഇന്ത്യയിൽ ആളുകൾ മരണപ്പെടുകയാണ് എന്നായിരുന്നു പ്രധാനമന്ത്രി മഹാതീറിന്‍റെ പ്രസ്താവന. നേരത്തെ കാശ്മീരിന്‍റെ പ്രത്യേകപദവി എടുത്തു കളഞ്ഞ് നിയന്ത്രണം ഏർപ്പെടുത്തിയ ഇന്ത്യയുടെ നടപടിയെയും മലേഷ്യൻ പ്രധാനമന്ത്രി വിമർശിച്ചിരുന്നു. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരമുള്ള മഹാതീറിന്‍റെ വിമർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് വ്യാപാര വിനിമയങ്ങളിൽ കുറവു വരുത്തി മലേഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധമടക്കമുള്ള നടപടികൾ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
മൈക്രൊ പ്രോസസർ ഇറക്കുമതി നിയന്ത്രിക്കാൻ ഗുണനിലവാര മാനദണ്ഡം തന്നെ മാറ്റാണ് കേന്ദ്ര സർക്കാരിന്‍റെ ആലോചന. ഖനി മന്ത്രാലയവും നടപടികൾ ആലോചിച്ചു വരികയാണ്. മലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറയ്ക്കും. കഴിഞ്ഞ വർഷം 4. 4 മില്യൺ ടണ്ണായിരുന്നു ലേഷ്യയിൽ നിന്നുള്ള പാം ഓയിൽ ഇറക്കുമതി. ഈ വർഷം അത് മുന്നിലൊന്നാക്കി കുറയ്ക്കാനാണ് ആലോചന. പകരം ഇൻഡോനേഷ്യയിൽ നിന്ന് കൂടുതൽ പാം ഓയിൽ ഇറക്കുമതി ചെയ്യും.
ഇന്ത്യയുടെ ഇത്തരം നീക്കങ്ങളെ സംബന്ധിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'അഭിപ്രായം അഭിപ്രായമാണ്, രാജ്യത്തിന് സാമ്പത്തീക നഷ്ടമുണ്ടായാൽ പോലും അത് മാറ്റാനാവില്ല' എന്നായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം. അതേ സമയം പാകിസ്ഥാൻ മ്യാൻമർ ഈജിപ്ത് എത്യോപ്യ എന്നീ രാജ്യങ്ങളിലേക്കുള്ള പാം ഓയിൽ കയറ്റുമതി വർദ്ധിപ്പിച്ച് ഇന്ത്യയുടെ ഇറക്കുമതി നിയന്ത്രണത്തെ മറികടക്കാനുള്ള നിക്കങ്ങൾ മലേഷ്യ ആരംഭിച്ചു കഴിഞ്ഞു.