ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സംരംഭകരുടെ ഭാഷയിൽ പ്രതിഷേധവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല രംഗത്തെത്തി. വളരെയധികം ആകുലപ്പെടുത്തുന്ന സംഭവ വികാസങ്ങളാണ് ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നു പറഞ്ഞു തുടങ്ങിയ സത്യ നാദെല്ല ഒരു കുടിയേറ്റക്കാരനായ തനിക്ക് യു.എസിൽ കൈവരിക്കാനായ നേട്ടം ഉദാഹരിച്ചു കൊണ്ടാണ് ഇന്ത്യയിലെ പൗരത്വ പ്രശ്നത്തിൽ ശ്രദ്ധേയമായ പരാമർശങ്ങൾ നടത്തിയത്.
'ഇന്ത്യയിലേക്ക് അഭയാർത്ഥിയായി എത്തേണ്ടിവന്ന ഒരു ബംഗ്ലാദേശ് പൗരൻ ഇന്ത്യയിലെ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ തലപ്പത്തിരിക്കാൻ കഴിയുന്ന കാലമാണ് എന്‍റെ സ്വപ്നത്തിലുള്ളത് എന്ന നാദെല്ലയുടെ പ്രസ്താവന ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്. ഇതേ തുടർന്ന് ന്യൂയോർക്കിൽ മൈക്രോസോഫ്റ്റ് സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗം വിശദീകരിച്ചു കൊണ്ട് നാദെല്ല പ്രസ്താവന ഇറക്കിയിട്ടുണ്ട്. 'അമേരിക്കയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. സമൂഹത്തിനാകെയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥക്കും ഗുണം ചെയ്യുന്ന രീതിയിൽ വൻകിട മൾട്ടിനാഷണൽ കമ്പനികളെ മുന്നോട്ട് കൊണ്ടുപോകാൻ കുടിയേറ്റക്കാരുൾപ്പെടെ എല്ലാവർക്കും അവസരം ലഭിക്കുന്ന ഒരിന്ത്യയായെയാണ് ഞാൻ സ്വപ്നം കാണുന്നത്' നാദെല്ല പ്രസ്താവനയിൽ വ്യക്തമാക്കി.
ഹൈദരാബാദിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ ആളാണ് മൈക്രോസോഫ്റ്റ് സി.ഇ.ഒ പദവിവരെ വളർന്ന സത്യ നാദെല്ല സത്യ നാദെല്ലയുടെ പ്രസ്താവനയ്ക്കനുകൂലമായി നിരവധി പേർ രംഗത്തെത്തി.നാദെല്ലയുടെ വാക്കുകൾ ഇന്ത്യൻ ഐടി മേഖലയിലെ വൻകിടക്കാർക്ക് മാതൃകയാവണമെന്ന് പ്രമുഖ ഇന്ത്യൻ ചരിത്രകാരൻ രാമചന്ദ്രഗുഹ പറഞ്ഞു. അതേസമയം പ്രസ്താവനയെ രൂക്ഷ്മായി വിമർശിച്ചു കൊണ്ട് ബി ജെ പി യിലെ നേതാക്കൾ സോഷ്യൽ മീഡിയയിൽ രംഗത്തു വന്നിട്ടുണ്ട്.