ഗവർണർ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഭരണഘടനാപരമായ പരിഹാരത്തെകുറിച്ചാണ് ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഇത്തരം ഘട്ടങ്ങളിൽ ഗവർണർ ഭരണഘടനാനുസൃതമായണ് പെരുമാറേണ്ടത്. നിയമസഭയെ കുറിച്ചുള്ള കാര്യങ്ങളിൽ സർക്കാറാണ് തീരുമാനം എടുക്കേണ്ടത്. നിയമസഭ ചേരുന്നത് സംബന്ധിച്ച് സർക്കാർ എടുക്കുന്ന തീരുമാനമാണ് പ്രധാനം. ഭരണഘടനക്ക് അനുസരിച്ചാണ് ഗവർണർ പെരുമാറേണ്ടതെന്ന് സുപ്രീം കോടതി അടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇത്തൊരുമൊരു സാഹചര്യത്തിൽ നിയമസഭ വിളിച്ചു ചേർക്കാനുള്ള സർക്കാർ തീരുമാനം ഗവർണർ നിരാകരിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. ഗവർണറുടെ നടപടി ഭരണഘടനാനുസൃതമായ നടപടികളിൽ നിന്ന് മാറിനിൽക്കലായി വേണം കാണാനെന്നും വിജയരാഘവൻ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിയമസഭാ നടപടികളെ കുറിച്ച് ഗവർണറെ നേരത്തെ അറിയീച്ചല്ല പ്രവർത്തിക്കേണ്ടത്. സർക്കാറാണ് അജണ്ട നിശ്ചയിക്കുക. നിയമസഭാ കാര്യങ്ങൾ നോക്കുന്ന സമിതിയാണ് സഭയുടെ ദൈനംംദിന കാര്യങ്ങൾ നോക്കുക. സർക്കാറിന്റെ നിയമനിർമാണവും ജനകീയ വിഷയങ്ങളും നിയമസഭ ചർച്ച ചെയ്യും. ഗവർണർക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു ജനകീയ വിഷയത്തിൽ അഭിപ്രായം പറയുക എന്നത് ഇടതുസർക്കാർ സാധാരണയായി ചെയ്യേണ്ട ഒന്നാണ്. ഡൽഹിയിലെ കർഷ പോരാട്ടത്തിന്റ പ്രതിധ്വനി രാജ്യത്താകമാനമുണ്ട്. കൃഷിക്കാർ നടത്തുന്ന പോരാട്ടത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുക എന്നത് ജനാധിപത്യ പ്രവർത്തനമാണ്. ഈ വിഷയത്തിലുള്ള സർക്കാറിന്റെ ആത്മാർത്ഥതയാണ് പ്രധാനം. ഗവർണർ പദവിയെ സംബന്ധിച്ച് സൈദ്ധാന്തികമായ നിലപാട് സിപിഎമ്മിനുണ്ട്. ഗവർണറുടെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കാതിരിക്കുമ്പോൾ പരിഹാരത്തെകുറിച്ചാണ് ആലോചിക്കേണ്ടത്-വിജയരാഘവൻ പറഞ്ഞു.