കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു. കാർഷിക നിയമത്തിനെതിരെ കർഷകർ ഒപ്പിട്ട നിവേദനം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാനായിരുന്നു മാർച്ച്. എന്നാൽ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. എഐസിസി ഓഫീസിനും, രാഷ്ട്രപതി ഭവനും സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാനുള്ള അനുമതി നൽകിയത്. പൊലീസ് വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കൾ പ്രകടനം നടത്തി. എംപിമാരും. കോൺഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തു. തുടർന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം കര്‍ഷക സംഘടനകളെ ആറാം ഘട്ട ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമറിന്റെ കത്തിനോട് വിയോജിപ്പുളളതിനാല്‍ ചര്‍ച്ചയ്ക്കുളള തിയ്യതി നിശ്ചയിക്കേണ്ടെന്ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എന്നാല്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരാണെന്നും കേന്ദ്രം തുറന്ന മനസ്സും ഉദ്ദേശശുദ്ധിയോടുകൂടെയും ചര്‍ച്ചയ്ക്ക് തയാറാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിലവിലുളളതിനേക്കാള്‍ ഉയര്‍ന്ന താങ്ങുവില വേണമെന്ന് കര്‍ഷകസംഘടനകള്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കര്‍ഷകരെ രാഷ്ട്രീയ എതിരാളികളെ പോലെ കാണരുത്, ഗുരുദ്വാര സന്ദര്‍ശനം പോലുളള നാടകങ്ങള്‍ ഒഴിവാക്കി ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് മോദി തയാറാകണമെന്നും കര്‍ഷകര്‍ പറഞ്ഞു.