കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരെ കേന്ദ്രസർക്കാർ വീണ്ടും ചർച്ചക്ക് ക്ഷണിച്ചു. ചർച്ചക്ക് ഒരുക്കമാണെന്ന് കാണിച്ച് കർഷക സംഘടനകൾക്ക് കേന്ദ്രസർക്കാർ കത്തയച്ചു. കർഷകരുടെ എല്ലാ ആശങ്കകളും പരിഹരിക്കാമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കർഷക പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ തെരുവിൽ ഇറങ്ങിയതോടെയാണ് കേന്ദ്രസർക്കാർ കർഷകരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ചത്. കാർഷിക നിയമത്തിനെതിരെ നിരോധനാജ്ഞ ലംഘിച്ച് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ പ്രിയങ്ക ഗാന്ധിയുൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. കാർഷിക നിയമത്തിനെതിരെ കർഷകർ ഒപ്പിട്ട നിവേദനം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാനായിരുന്നു മാർച്ച്. എന്നാൽ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. എഐസിസി ഓഫീസിനും, രാഷ്ട്രപതി ഭവനും സമീപത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രാഹുൽ ഗാന്ധി ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്ട്രപതിയെ കാണാനുള്ള അനുമതി നൽകിയത്. പൊലീസ് വിലക്ക് ലംഘിച്ച് കോൺഗ്രസ് നേതാക്കൾ പ്രകടനം നടത്തി. എംപിമാരും കോൺഗ്രസ് നേതാക്കളും മാർച്ചിൽ പങ്കെടുത്തു. തുടർന്നാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ ഡല്‍ഹിയിലെ പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു.