പികെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലീം ലീഗിനെയും ട്രോളി എംഎസ് എഫ് മുൻ വനിതാ നേതാവ്. മുസ്ലീം ലീഗിൽ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തെ കളിയാക്കി ഹഫ്സ മോളാണ് ഫേസ് ബുക്കിൽ കുറിപ്പിട്ടത്. എംപി സ്ഥാനം രാജിവെക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹഫ്സമോളുടെ ഫേസ് ബുക്ക് പരിഹാസം.
ഹഫ്സയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.
പണ്ടൊക്കെ നാട്ടിൻ പുറത്തൊരു ക്രിക്കറ്റ് മുതലാളി ഉണ്ടായിരുന്നു. സ്വന്തമായി ക്രിക്കറ്റ് ബാറ്റും ബോളും വാങ്ങിക്കുന്ന ഇയാൾ പറയുന്നതാണ് ക്രിക്കറ്റ് മൈതാനത്തെ നിയമം. ടീമിന് ബൗളിംഗ് കിട്ടിയാൽ ആദ്യ ഓവർ എറിയും. ഓവർ കഴിഞ്ഞാൽ മരത്തണൽ ഉള്ളിടത്ത് മാത്രം ഫീൽഡ് ചെയ്യും. ബാറ്റിങ് ആയാൽ ഇയാൾ ആദ്യം ബാറ്റ് ചെയ്യും. രണ്ട് തവണ ഔട്ടായാലും മാറിക്കൊടുക്കില്ല. മൂന്നാം തവണ ഔട്ടായാൽ ഇയാൾ ബോളും ബാറ്റുമിടുത്തു കളം വിടും. ഇയാൾ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് പറയുന്നവർക്കേ ബാറ്റ് ചെയ്യാൻ അവസരമുള്ളൂ. ഇയാളെ ഔട്ടാക്കിയാൽ പിന്നെ അവൻ കളിക്കളം കാണില്ല.
എംഎസ്എഫ് നേതൃത്വത്തിനെ നിശിതമായി വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം ഹഫ്സയെ എംഎസ്എഫിൽ നിന്ന് പുറത്താക്കിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു വിമർശനം. അന്നത്തെ ഫേസ് ബുക്കിന്റെ പുർണരൂപം.
സത്യത്തിൽ നമ്മുടെ പാർട്ടിയിലെ ജനാധിപത്യം ചില മാടമ്പി തമ്പുരാക്കന്മാർ കവർന്നെടുക്കുകയും തന്നിഷ്ടം നടപ്പിലാക്കുകയും ചെയ്യുന്നത് അണ്ണാക്കിൽ പിരിവെട്ടിയവനെ പോലെ നമ്മൾ നോക്കി നിൽക്കുകയാണ്. നേരം ഇരുട്ടിവെളുക്കുമ്പോഴേക്ക് താനിത് വരെ വഹിച്ചിരുന്ന സ്ഥാനത്ത് നിന്ന് തന്നെ മാറ്റി എന്ന് പത്രത്തിലൂടെ അറിയേണ്ടിവരുന്നത് എത്ര ദയനീയമാണ്. മുൻപ് ഹരിതയുടെ സംസ്ഥാന കമ്മിറ്റി ഇതുപോലെ പത്രവാർത്തയിലൂടെ അറിയേണ്ടിവന്നവരാണ് കഴിഞ്ഞ ഹരിത സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ. സംഘടനയ്ക്ക് കെട്ടുറപ്പുള്ള ഒരു ഭരണഘടനയും മഹിതമായ ഒരു പാരമ്പര്യവും ഉണ്ടായിരിക്കെ ഇത്തരത്തിലുള്ള ഫാസിസ്റ്റ് നിലപാട് അത്യന്തം പ്രതിഷേധാർഹമാണ്. സ്തുതി പാടുന്നവർക്കും ഓച്ഛാനിച്ചു നിൽക്കുന്നവർക്കും മാത്രമേ സംഘടനയിൽ സ്ഥാനമുള്ളൂ എന്നുള്ള മോഡി സ്റ്റൈൽ പ്രഖ്യാപനം കൂടിയാണ് ഇന്നത്തെ പത്രക്കുറിപ്പ്.