ബംഗളൂരു: കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കർഫ്യു പിൻവലിച്ചു. കൊറോണ വൈറസിന്റെ ശക്തികൂടി വകഭേദം യു.കെയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ കര്‍ഫ്യു പ്രഖ്യാപിച്ചത്. ഉത്തരവ് പ്രാബല്യത്തില്‍ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് രാത്രികാല കര്‍ഫ്യു ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറിയത് എന്നതാണ് ശ്രദ്ധേയം.
പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണത്തെ തുടർന്നാണ് തീരുമാനം ഉടന്‍ മാറ്റിയതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. 'പൊതുജനാഭിപ്രായം കണക്കിലെടുത്ത് തീരുമാനം പുന:പരിശോധിച്ചുവെന്നും മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിയാലോചന നടത്തിയ ശേഷം രാത്രികാല കർഫ്യു പിൻവലിക്കാൻ തീരുമാനിച്ചതായും' മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വിശദീകരിക്കുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
രോഗത്തെ തടയാൻ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസ്ക് ധരിക്കുക, കൈകൾ ശുചിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നാണ് അദ്ദേഹം അറിയിച്ചത്.