കൊച്ചി തോപ്പുംപടി അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി. ഉപാധികളോടെയാണ് പരീക്ഷയെഴുതാൻ കോടതി അനുവാദം നൽകിയത്. തുടര്‍ പരീക്ഷയെഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പരീക്ഷ എഴുതാൻ അനുവദിക്കണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക
പാഠ്യപദ്ധതിയിൽ വ്യത്യാസമുള്ളതിനാൽ എഴുതിക്കാനാവില്ലന്ന് സർക്കാർ അറിയിച്ചു. പരീക്ഷയെഴുതാൻ അനുമതി തേടിക്കൊണ്ടുള്ള അരൂജ സ്‌കൂളിലെ 28 വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണം എന്നായിരുന്നു ആവശ്യം. അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനാകാതെ പോയ സംഭവത്തിൽ സിബിഎസ്ഇയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അംഗീകാരമില്ലാത്ത സ്‌കൂളുകൾക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം ലാഭക്കൊതിയന്മാർ മുതലെടുക്കുന്നുവെന്നും സിബിഎസ്ഇക്കെതിരെ കോടതി തുറന്നടിച്ചു.
അരൂജ സ്കൂളിന് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് സി.ബി.എസ്.ഇ ഹൈക്കോടതിയെ അറിയിച്ചത്.ഒരു വീട്ടിൽ ആണ് സ്കൂൾ നടത്തുന്നത്. സിബിഎസ്ഇ സ്കൂളുകള്‍ക്കെതിരായ സംസ്ഥാന സർക്കാരിന്റെ തെറ്റായ സമീപനം ആണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. അരൂജ സ്കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷയ്ക്ക് ഇരുത്താൻ ശ്രമിച്ച മൂന്നു സ്കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കും എന്നും സി.ബി.എസ്.ഇ ഹൈക്കോടതിയെ അറിയിച്ചു.