പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടെ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങിയതോടെ സഭയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി.
ശൂന്യവേളയില്‍ പ്രതിപക്ഷത്തെ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഇരട്ടക്കൊലയില്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നതെന്നു ഷാഫി പറമ്പില്‍ ആരോപിച്ചു. സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണിത്. അഞ്ചു മാസമായിട്ടും കേസ് ഡയറി സിബിഐക്കു കൈമാറാത്ത ക്രൈം ബ്രാഞ്ച് നടപടി ദുരൂഹമാണ്. തെളിവു നശിപ്പിക്കാനും കുറ്റവാളികളെ സംരക്ഷിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇരകള്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ പ്രതികള്‍ക്കു വേണ്ടി കേസുവാദിക്കാന്‍ ലക്ഷങ്ങള്‍ നല്‍കി സുപ്രിം കോടതി അഭിഭാഷകരെ നിയമിച്ചു. നികുതി പണം ഉപയോഗിച്ചു കൊലയാളികളെ രക്ഷിക്കുകയാണ് സര്‍ക്കാര്‍. പൊലീസ് മേധാവിയാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രിയെന്നും ഷാഫി ആരോപിച്ചു.
കേസ് സി.ബി.ഐക്കു വിട്ട ഹൈക്കോടതി വിധിയോടു സര്‍ക്കാരിനു യോജിപ്പില്ലെന്നും അതുകൊണ്ടാണ് അപ്പീല്‍ പോകാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. പെരിയ കേസില്‍ പ്രൊസിക്യൂഷന്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാന പ്രകാരമാണ് പുറമെ നിന്നു അഭിഭാഷകരെ കൊണ്ടു വന്നു കേസു വാദിച്ചത്. ഇക്കാര്യത്തില്‍ തെറ്റില്ല. കേസ് അന്വേഷണത്തിനു വിട്ട സിംഗിള്‍ ബെഞ്ചു വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീലിലുള്ള തീരുമാനം കാത്തിരിക്കുകയാണ്. അതു പ്രകാരം മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിടുവായിത്തത്തിനു മറുപടി പറയേണ്ട കാര്യമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജന്‍ അനില്‍ അക്കരെയോടു മോശമായ ഭാഷയില്‍ സംസാരിച്ചുവെന്നു വി.ഡി സതീശനും ആരോപിച്ചു. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. മന്ത്രിയുടെ പരാമര്‍ശം നീക്കണമെന്നു, സ്പീക്കറുടെ ഡയസിനു മുന്നില്‍ നിന്നു പ്രതിപക്ഷാംഗങ്ങള്‍ വിളിച്ചു പറഞ്ഞു. ഇതിനിടെ ഭരണപക്ഷത്തെ ചില അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിനു പിന്നിലായി നിലയുറപ്പിച്ച് പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. പരസ്പരം പോര്‍വിളിയും വാക്കേറ്റവും തുടരുന്നതിനിടെ സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്നു എഴുന്നേറ്റു. തുടര്‍ന്നു അംഗങ്ങളോടു ഇരിപ്പിടത്തിലേക്കു മടങ്ങാനാവശ്യപ്പെട്ട സ്പീക്കര്‍ സഭ്യമല്ലാത്ത വാക്കുകള്‍ രേഖയിലുണ്ടാകില്ലെന്നു റൂളിംഗ് നല്‍കിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധം കെട്ടടങ്ങിയത്. മുഖ്യമന്ത്രിയുടെ മറുപടിക്കു ശേഷം സ്പീക്കര്‍ അടിയന്തര പ്രമേയത്തിനു അനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്നു ഇറങ്ങിപ്പോയി.