കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മേയ് 31 നകം ഫലം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. കഴിഞ്ഞ തവണത്തേക്കാള്‍ 15000ത്തോളം പോളിംങ് സ്റ്റേഷനുകള്‍ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാന്‍ അവസരമുണ്ടാകും. കരട് വോട്ടേഴ്സ് ലിസ്റ്റ് 2020 നവംബർ 16-ന് പ്രസിദ്ധീകരിച്ചിരുന്നു. 18 വയസ്സ് തികയുന്ന ഭിന്നശേഷിക്കാർ, ട്രൈബൽ വിഭാഗങ്ങൾ, ഭിന്നലിംഗക്കാർ, പ്രവാസികൾ, സർവീസ് വോട്ടേഴ്സ്, യുവജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങി അർഹരായ ഒരാൾപോലും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംക്ഷിത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2021 ആവിഷ്കരിച്ചിരിക്കുന്നത്.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
നിലവിലെ സാഹചര്യത്തില്‍ ലോക്‍നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റേണ്ടതിലെന്നും ടിക്കാറാം മീണ പറഞ്ഞു. ഒരു സ്വകാര്യ ടെലിവിഷന്‍ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലവിലെ ഉത്തരവ് പ്രകാരം പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ബഹ്റയെ മാറ്റേണ്ടതില്ല. കേന്ദ്ര നിര്‍ദ്ദേശ പ്രകാരം ഒരേ തസ്തികയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ഐജി വരെയുള്ള ഉദ്യോഗസ്ഥരെ മാറ്റിയാല്‍ മതി. എന്നാല്‍, അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും മീണ പറഞ്ഞു.