കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിമയത്തിന് (സി.എ.എ) എതിരെ നിർണായക നീക്കവുമായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷൻ. നിയമത്തിനെതിരെ സുപ്രീം കോടതിയിൽ നടക്കുന്ന വ്യവഹാരത്തിൽ കക്ഷി ചേരണമെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എൻ മനുഷ്യാവകാശ കമ്മീഷണർ ഹർജി നൽകിയത്. എന്നാൽ, സി.എ.എ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് കമ്മീഷന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. നേരത്തെ, പൗരത്വ ഭേദഗതി നിയമം രാജ്യസഭയില്‍ പാസായതിനു പിന്നാലെ ശക്തമായ വിമര്‍ശനവുമായി യുഎന്‍എച്ച്‌സിആര്‍ രംഗത്തെത്തിയിരുന്നു.
സിഎഎ പൂർണമായും ഭരണഘടനാപരമാണെന്നും, രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുറമേ നിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു. എന്നാല്‍, ഐക്യരാഷ്ട്ര സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനം സുപ്രീം കോടതിയെ സമീപിച്ചത് നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയതന്ത്ര പരാജയമായി വിലയിരുത്തപ്പെട്ടേക്കും.