ചെന്നൈ: രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിൽ നിന്നും രജനീകാന്ത് പിന്മാറി. കടുത്ത നിരാശയോടെയാണ് തീരുമാനം അറിയിക്കുകയാണെന്ന് രജനീകാന്ത് പറഞ്ഞു. ആരോഗ്യ പ്രശ്നംമൂലമാണ് തീരുമാനമെന്ന് രജനീകാന്ത് ട്വിറ്ററിൽ വ്യക്തമാക്കി. നിലവിവെ ആരോഗ്യ സ്ഥിതിയിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ സാധ്യമല്ല. ഡോക്ടർമാർ പൂർണ വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്. കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായതിനാൽ പുറത്തിറങ്ങരുതെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കൻ സാധ്യമല്ലെന്നും രജനി ട്വിറ്ററിലൂടെ അറിയിച്ചു. തന്നെ വിശ്വസിച്ചിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നവർക്ക് ദുഖിക്കാൻ ഇടവരരുതെന്നും രജനി ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. വാക്കുപാലിക്കാനാവാത്തതിൽ കടുത്ത നിരാശയുണ്ടെന്നും രജനി വ്യക്തമാക്കി.
ഡിസംബര്‍ 31ന് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം നടത്താനായിരുന്നു നിശ്ചയിച്ചത്. 2017 ഡിസംബറിലാണ് രാഷ്ട്രീയ പ്രവേശനം രജനീകാന്ത് പ്രഖ്യാപിച്ചത്. കടുത്ത രക്തസമ്മർദ്ദത്തെ തുടർന്ന് ഈ മാസം 27ന് രജനീകാന്തിനെ ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ രജനീകാന്തിന് കൊവിഡ് ബാധിച്ചന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടർമാർ പൂർണ വിശ്രമം നിർദ്ദേശിച്ചത്. തന്റെ അടുത്ത ചിത്രമായ അണ്ണാത്തെയുടെ ഷൂട്ടിംഗിലായിരുന്നു താരം. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വയ്ക്കുകയായിരുന്നു.
അടുത്ത വർഷം ആദ്യം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കാൻ രജനീകാന്ത് ഉണ്ടാവില്ലന്ന് ഉറപ്പായി. രജനീകാന്തിന്റെ രാഷ്ട്രീയപാര്‍ട്ടി ചിഹ്നം ഓട്ടോറിക്ഷയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നൽകിയിരുന്നു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്ന് മാറ്റി രജിസ്റ്റര്‍ ചെയ്തിരുന്നു.