ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നക്സലുകളെന്നോ ഖലിസ്ഥാൻവാദികളെന്നോ ആരും വിളിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ്. അത്തരത്തിൽ അവരെ ആരെങ്കിലും വിളിക്കുന്നത് ശരിയല്ലെന്നും രാജ്നാഥ് അഭിപ്രായപ്പെട്ടു. കർഷകൻ കർഷകനാണെന്നും രാജ്നാഥ് സിംഗ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അന്നദാതാക്കളും സാമ്പത്തിക രംഗത്തിന്റെ നട്ടെല്ലുമാണ് കർഷകർ. കർഷകരുടെ താത്പര്യ സംരക്ഷിക്കാനാണ് കാർഷിക നിയമം ഭേദഗതി ചെയ്തത്. ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കാൻ കർഷകർ രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും രാജ്നാഥ് പറഞ്ഞു.
കർഷകരെ പുറത്തുനിന്നുള്ളവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് രാജ്നാഥ് അഭിപ്രായപ്പെട്ടു. കർഷകർ സർക്കാറുമായി തുറന്ന മനസോടെ ചർച്ചക്ക് തയ്യാറാവണം. പ്രശ്നാധിഷ്ഠിതമായി ചർച്ച നടത്തിയാൽ സമവായത്തിൽ എത്താനാകും.
രാജ്യത്തെ സംരക്ഷിക്കുന്ന സിഖ് സഹോദരന്മാരുടെ ആത്മാർത്ഥത ആർക്കും ചോദ്യം ചെയ്യാനാവില്ല. അതേ സമയം വിഷയത്തിൽ മറ്റ് രാജ്യങ്ങൾ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. കർഷകരുടെ പ്രക്ഷോഭം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.