ഇരു മുന്നണി സ്ഥാനാർത്ഥികളും തുല്യവോട്ട് നേടിയതിനെതുടർന്ന് നറുക്കെടുത്ത ഭൂരിഭാഗം പഞ്ചായത്തുകളിലും ഭാഗ്യം യുഡിഎഫിനെ തുണച്ചു. നറുക്കെടുപ്പിലൂടെ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും യുഡിഎഫിന് ലഭിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് ഷംസാദ് മരക്കാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും 8 വോട്ട് വീതം ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. ഇതോടെ വയനാട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് തുടർ ഭരണം ഉറപ്പിച്ചു. ജില്ലാ പഞ്ചായത്ത് രൂപീകരിച്ചത് മുതൽ യുഡിഎഫ് മാത്രമാണ് ഭരിച്ചിട്ടുള്ളത്. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് മുൻതൂക്കം ലഭിച്ചത്.
നറുക്കെടുപ്പ് നടന്ന മിക്ക പഞ്ചായത്തുകളും യുഡിഎഫിനെ തുണച്ചു. മലപ്പുറം ജില്ലയിലെ കുറുവ, ഏലംകുളം, വെളിയങ്കോട്, , വണ്ടൂർ , ചുങ്കത്തറ പഞ്ചായത്തുകളിൽ ഭാഗ്യം യുഡിഎഫിനെ തുണച്ചു. കോൺഗ്രസിലെ സുകുമാരനാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. എൽഡിഎഫിന് 6 ഉം യുഡിഎഫിന് 5 ഉം സീറ്റാണ് ലഭിച്ചിരുന്നത്. 1 വെൽഫെയർ പാർട്ടി അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെയാണ് ഇരുമുന്നണികൾക്കും തുല്യ വോട്ടുകൾ ലഭിച്ചത്. നാൽപ്പത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഏലംകുളം പഞ്ചായത്ത് യുഡിഎഫിന് ലഭിക്കുന്നത്. കമ്യൂണിസ്റ്റ് ആചാര്യൻ ഇഎംഎസിന്റെ ജന്മനാട്ടിലാണ് സിപിഎമ്മിന് നറുക്കെടുപ്പിലൂടെ തിരിച്ചടി ഏറ്റത്.
മലപ്പുറം ജില്ലയിൽ 10 പഞ്ചായത്തുകളിലാണ് നറുക്കെടുപ്പ് നടന്നത്. 6 പഞ്ചായത്തുകൾ യുഡിഎഫിനും 4 പഞ്ചായത്തുകളിൽ എൽഡിഎഫും ലഭിച്ചു.