എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ചോറ്റാനിക്കര സ്വദേശിനിയിലാണ് രോഗം കണ്ടെത്തിയത്. പനിയെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 56 വയസ്സുള്ള ഇവരെ ഈ മാസം 23 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതായും പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ആരോഗ്യ വിഭാഗം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരിത്തി. ജില്ല മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലായിരുന്നു യോഗം. ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വിഭാഗവും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറും ചോറ്റാനിക്കര സന്ദർശിച്ചു. വെള്ളത്തിന്റെ സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനാണ് പ്രഥമികായി ശ്രമിക്കുന്നത്.
കോഴിക്കോട് ജില്ലയിലാണ് ഷിഗല്ല രോഗം ആദ്യം റിപ്പോർട്ട് ചെയ്തത് . രോഗം ബാധിച്ച് ഒരാൾ മരിച്ചു. മുണ്ടിക്കല്‍താഴം, ചെലവൂര്‍ മേഖലകളിലെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത വയറുവേദന, വയറിളക്കം, മനംപുരട്ടല്‍, ഛര്‍ദ്ദില്‍,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വെളളത്തിലൂടെയാണ് പൊതുവേ ഷിഗല്ല പടരുന്നത്. ബാക്ടീരിയ കുടലിനെയാണ് ബാധിക്കുക. കുടലിനു പുറത്തെ ശ്ലേഷ്മസ്തരം തകര്‍ത്ത് അകത്തുളള കോശങ്ങള്‍ നശിപ്പിക്കുകയാണ് ഇവ ചെയ്യുക. ബാക്ടീരിയ കുടലിലേക്ക് കയറുന്നതിനാല്‍ ചികിത്സ പ്രയാസമാണ്. നിര്‍ജലീകരണം മൂലമാണ് മരണങ്ങള്‍ സംഭവിക്കുന്നത്.
സാധാരണ വയറിളക്കം പോലെ വൈറസുകള്‍ വഴിയല്ല ബാക്ടീരിയകള്‍ വഴിയാണ് രോഗം ബാധിക്കുക,മലത്തോടൊപ്പം രക്തവും പുറത്തേക്ക് വരുന്ന അസുഖമാണ് ഷിഗെല്ല. തിളപ്പിച്ചാറിയ വെളളം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, രോഗം ബാധിച്ചവര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് എടുക്കേണ്ടത്.