തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേരളം. പുതുവത്സരാഘോഷങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടാന്‍ സാധ്യതയുളള എല്ലായിടങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിട്ടു, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് ഒപ്പിട്ട ഉത്തരവ് ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറി.
കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വലിയ രോഗവ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയുണ്ട്. പുതുവത്സരാഘോഷങ്ങള്‍ രാത്രി പത്തു മണിയോടുകൂടി അവസാനിപ്പിക്കണം, നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം, സാമൂഹിക അകലം പാലിച്ചുളള ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നും ഉത്തരവില്‍ പറയുന്നു.
ബീച്ച്, ബാർ ഹോട്ടലുകൾ, ബിയർ പാർലറുകൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ഫ്ലാറ്റുകൾ, അപ്പാർട്ട്‌മെന്റുകൾ എന്നിവിടങ്ങളിൽ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകുമെന്ന് കഴിഞ്ഞ പോലീസ് ദിവസം വ്യക്തമാക്കിയിരുന്നു. ഡിജെ പാര്‍ട്ടികള്‍ എതിര്‍ക്കില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. വൈകിട്ട് ആറോടെ കോഴിക്കോട് ബീച്ചിൽനിന്നും മാനാഞ്ചിറ സ്‌ക്വയറിൽനിന്നും മുഴുവൻ പേരെയും ഒഴിപ്പിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എ വി ജോർജും അറിയിച്ചു.
അതേസമയം, സംസ്ഥാനങ്ങൾക്ക് ഉള്ളിലും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ല. പ്രാദേശിക സാഹചര്യങ്ങൾ വിലയിരുത്തി, ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിര കര്‍ശന നടപടികളെടുക്കാനും നിര്‍ദേശം. ബ്രിട്ടണില്‍ കണ്ടെത്തിയ അതിതീവ്ര കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.