ഭീകരർക്കൊപ്പം കാറിൽ യാത്ര ചെയ്ത ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ദേവീന്ദർ സിങിനെയാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ തോയ്ബ ഭീകരർക്കൊപ്പമാണ് ഇദ്ദേഹം കാറിൽ യാത്ര ചെയ്തത്. മൂവരും ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് കാറിൽ പോവുകയായിരുന്നു.
മുമ്പ് സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലുണ്ടായിരുന്ന ദേവീന്ദർ സിങിന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-ന് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചിരുന്നു. നിലവിൽ ശ്രീനഗർ വിമാനത്താവളത്തിൽ ജമ്മു കശ്മീർ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ടാണ് ഇദ്ദേഹം. മൂന്ന് പേരും ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്. സിങ്ങിന്‍റെ ശ്രീനഗറിലുള്ള വസതിയിൽ നിന്നും ഒരു എകെ 47 റൈഫിൾ, രണ്ട് പിസ്റ്റളുകൾ, രണ്ട് ഗ്രനേഡുകൾ എന്നിവ പോലീസ് കണ്ടെത്തി. മൂന്ന് പേരെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തു.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളായ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹിസ്ബുല്‍ മുജാഹിദ് നേതാവ് നവീദ് ബാബുവെന്ന കൊടും കുറ്റവാളിയാണ് ദേവീന്ദർ സിങിനൊപ്പം പിടിയിലായ മറ്റൊരാള്‍. ദേവീന്ദർ സിങിനെ ഭീകരർക്കൊപ്പം പിടികൂടിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.