പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ ജോസ് കെ. മാണിക്ക് നൽകാൻ എല്‍.ഡി.എഫില്‍ ധാരണയായതായി റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളി സീറ്റ് സിപിഐ വിട്ട് നൽകും. പകരം പൂഞ്ഞാര്‍ അവര്‍ക്ക് നല്‍കിയേക്കും. പാലാ സീറ്റ് വിട്ടുനൽകുമ്പോൾ എൻസിപിയിലെ ഒരു വിഭാഗം മുന്നണി വിടാൻ സാധ്യതയുണ്ട്.
ജോസ്.കെ മാണിയുടെ വരവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്ന എല്‍ഡിഎഫ് വിലയിരുത്തലാണ് കാര്യങ്ങള്‍ കേരള കോണ്‍ഗ്രസിന് കൂടുതല്‍ അനുകൂലമാക്കിയത്. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാലാ ഒരു കാരണവശാലും വിട്ടു നല്‍കാന്‍ ആകില്ലെന്ന് മാണി സി. കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നല്‍കാമെന്ന വാഗ്ദാനം കാപ്പന്‍ സ്വീകരിച്ചിട്ടില്ല. പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിര്‍ദേശവും അദ്ദേഹം അംഗീകരിച്ചിട്ടില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേസമയം, പാലയിലെ യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍ എന്ന അര്‍ത്ഥത്തിലുള്ള ചില സൂചനകളും കഴിഞ്ഞ ദിവസം പി. ജെ ജോസഫ് നല്‍കിയിരുന്നു. പി പീതാംബരനും മാണി സി. കാപ്പനും യുഡിഎഫുമായി ഇത് സംബന്ധിച്ച് അനൌദ്യോഗിക ചര്‍ച്ചകളും നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.